ലണ്ടൻ: ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന്റേത് ആയിരുന്നുവെങ്കിൽ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ട് പേസ് ബൗളർ ആൻഡേഴ്‌സൻ തിളങ്ങി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 364 റൺസിന് പുറത്തായി. ആദ്യ ദിനത്തിൽ ബാറ്റിങിൽ കാട്ടിയ മേധാവിത്വം ഇന്ത്യക്ക് തുടരാനായില്ല.
രണ്ടാം ദിനത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 88 റൺസ് മാത്രമാണ് കൂട്ടി ചേർക്കാൻ കഴിഞ്ഞത്.
ജയിംസ് ആൻഡേഴ്‌സണിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യയെ വലിയ സ്‌കോർ നേടുന്നതിൽ നിന്ന് തടഞ്ഞത്. 129 റൺസെടുത്ത രാഹുലിനെ റോബിൻസൻ പുറത്താക്കി.ഒരു റണെടുത്ത അജിൻങ്ക്യ രഹാനെ തുടക്കത്തിൽ തന്നെ പുറത്തായി. രണ്ടാം ദിനത്തിൽ 40 റണെടുത്ത രവീന്ദ്ര ജഡേജയും 37 റൺസെടുത്ത വിക്കറ്റ് കീപ്പർ ഋഷഭ് പന്തും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്. മറ്റുളളവർക്ക് രണ്ടക്കം തികയ്‌ക്കാൻ കഴിഞ്ഞില്ല.
ജയിംസ് ആന്റേഴ്‌സൺ 62 റൺസ് വിട്ടു കൊടുത്താണ് അഞ്ച് വിക്കറ്റ് നേടിയത്. മാർക്ക് വുഡ്, റോബിൻസൻ എന്നിവർ രണ്ട് വിക്കറ്റുകൾ കരസ്ഥമാക്കി. മോയിൻ അലി ഒരു വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. 23 റൺസിനിടെയാണ് രണ്ട് വിക്കറ്റുകൾ വീണത്. ഓപ്പണർ ഡോം സിബ്ലി 11 റൺസിന് പുറത്തായി. തുടർന്ന് വന്ന ഹസീബ് ഹമീദ് ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡായി. ഇരുവരെയും മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. തുടര്‍ന്ന് ക്യാപ്റ്റന്‍ ജോ റൂട്ടും റോറി ബേണ്‍സും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ആതിഥേയരെ കരകയറ്റി. ഇവരുടെ മൂന്നാം വിക്കറ്റിലെ 84 റണ്‍സിന്റെ കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 100 കടന്നു. എന്നാല്‍ 107ല്‍ നില്‍ക്കെ 49 റണ്‍സെടുത്ത ബേണ്‍സിനെ മുഹമദ് ഷമി എല്‍ബിയില്‍ കുടുക്കി. രണ്ടാം ദിവസം കളി നിര്‍ത്തുബോള്‍ ഇംഗ്ലീഷ് പട മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 118 എന്ന നിലയിലാണ്. റൂട്ട് 48ഉം ബയര്‍സ്റ്റോ ആറും റണ്ണുമായി ക്രീസിലുണ്ട്.















