ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിനായി ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറുലക്ഷം കോടിയുടെ ഗതിശക്തി പദ്ധതിയിലൂടെ ദേശീയ അടിസ്ഥാന സൗകര്യവികസനമാണ് ലക്ഷ്യമിടുന്നത്. സമഗ്രവും ആധുനികവുമായ വികസനത്തിനും സമ്പദ് വ്യവസ്ഥക്കും ഗതിശക്തി പദ്ധതി അടിത്തറ പാകുമെന്നും ഇതിലൂടെ രാജ്യം പുതിയ തലത്തിലെത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു.
കേന്ദ്രപദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലക്കുന്നത് വഴി ആധുനിക അടിസ്ഥാനസൗകര്യ വികസനം ഉറപ്പാകുകയും സഹകരണ പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിപ്പെടുകയും ചെയ്യും. സഹകരണ മേഖല രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഗ്രാമങ്ങളിലേക്ക് പരമാവധി പദ്ധതികൾ എത്തിക്കുകയും രാജ്യമൊട്ടാകെ വികസനമുണ്ടാകുകയും ചെയ്യും. എല്ലാവരുടെയും ക്ഷേമമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ജൽ മിഷൻ പദ്ധതിയിലൂടെ 4.5 കോടി കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനായി. രാജ്യത്തെ ഗ്രാമങ്ങൾ അതിവേഗമാണ് വികസിക്കുന്നത്. ലഡാക്കും ജമ്മുവും വികസനത്തിന്റെ പാതയിലാണ്. കാർഷിക ഉത്പന്നങ്ങൾ എത്തിക്കാൻ 70 റൂട്ടുകളിൽ കിസാൻ റെയിൽ നടപ്പിലാക്കിയെന്നും കിസാൻ നിധിയിലൂടെ 1.5 ലക്ഷം കോടി കർഷകർക്ക് നേട്ടമുണ്ടായെന്നും നരേന്ദ്രമോദി പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷമായി കോടിക്കണക്കിന് വരുന്ന പാവപ്പെട്ടവരാണ് നിരവധി പദ്ധതികളുടെ ഉപയോക്താക്കളായത്. ഉജ്ജ്വല മുതൽ ആയുഷ്മാൻ ഭാരത് വരെയുള്ള പദ്ധതികൾ രാജ്യത്തെ ഓരോ പാവപ്പെട്ടവർക്കും സഹായകരമായി. അടുത്ത 25 വർഷത്തെ ഭാവി മുന്നിൽകണ്ടാണ് പദ്ധതി പ്രഖ്യാപനങ്ങളും പ്രവർത്തനവും നടപ്പിലാക്കുന്നത്. വികസനത്തിന്റെ നിർണായക ഘട്ടത്തിലാണ് രാജ്യമെന്നും 75-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
Comments