ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റ് ജയിക്കാനായതിൽ കളിക്കളത്തിലെ വാക്കേറ്റം ഗുണമായെന്ന് വിരാട് കോഹ്‌ലി. ഗ്രൗണ്ടിൽ മത്സരത്തിനിടെയുണ്ടായ വാക്കേറ്റം വീറും വാശിയും കൂട്ടിയെന്നാണ് ഇന്ത്യൻ നായകൻ പറയുന്നത്. ബുംമ്രയും ജോസ് ബട്‌ലറും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഷമിക്കൊപ്പം മികച്ച ബാറ്റിംഗ് നടത്തവേയാണ് ബുംമ്രയെ ആദ്യം മാർക്ക് വുഡും പിന്നീട് ബട്‌ലറും പ്രകോപിപ്പിക്കുന്ന വിധം സംസാരിച്ചത്. ബൗൺസർ എറിഞ്ഞ ശേഷം കളിയാക്കുന്ന വിധമാണ് ബുംമ്രയോട് വുഡ് സംസാരിച്ചത്. വിക്കറ്റിന് പുറകിൽ നിന്ന ബട്‌ലറും ബുംമ്രയെ ശല്യപ്പെടുത്തിയതോടെയാണ് ഇന്ത്യൻ താരം തിരിച്ച് പ്രതികരിച്ചത്.
അവസാനദിനത്തിൽ ആദ്യ സെഷനിലും ബാറ്റിംഗ് തുടർന്ന ശേഷമാണ് ഇംഗ്ലണ്ടിനെ ഇന്ത്യ കളത്തിലിറക്കിയത്. ഇന്ത്യൻ ബൗളർമാരുടെ മാരകമായ പ്രഹരശേഷിക്കു മുന്നിൽ ആതിഥേയർക്ക് അടിപതറി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയാണ് മുഹമ്മദ് സിറാജും ഷമിയും ബുംമ്രയും ചേർന്ന് ഇന്ത്യക്ക് അവേശകരമായ വിജയം സമ്മാനിച്ചത്. വാക്കേറ്റത്തിന്റെ രോഷം ബൗളിംഗിലും ബൂംമ്ര പുറത്തെടുത്തു. ആൻഡേഴ്‌സണിനെതിരെ കൃത്യമായ ബൗൺസറുകളാണ് ബുംമ്ര തൊടുത്തത്. മൈതാനത്തെ സമ്മർദ്ദം ശരിക്കും ഇംഗ്ലണ്ടിനെ വീഴ്‌ത്തിയെന്നും കോഹ്‌ലി പറഞ്ഞു.
നാലാം ദിനത്തിൽ ഉച്ച മുതലും അഞ്ചാം ദിനത്തിൽ ചായ സമയം വരെയും മികച്ച ചെറുത്തുനിൽപ്പാണ് ഇന്ത്യ നടത്തിയത്. മുഹമ്മദ് ഷമിയുടേയും ബുംമ്രയുടേയും ബാറ്റിംഗാണ് ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചത്. അറുപത് ഓവറിനുള്ളിൽ ഇംഗ്ലീഷ് ടീമിനെ പുറത്താക്കാൻ സാധിച്ചത് മുഴുവൻ ടീമംഗങ്ങളും ഒരു പോലെ വാശിയോടെ കളിച്ചതിനാലാണെന്നും കോഹ്‌ലി പറഞ്ഞു.
ഇന്ത്യക്ക് പുറത്ത് കളിക്കുമ്പോൾ വാലറ്റം തിളങ്ങാറില്ലെന്ന കുറവ് പരിഹരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും കോഹ്‌ലി പറഞ്ഞു. അഞ്ചാം ദിനത്തിൽ ഇംഗ്ലീഷ് മുൻനിര ബാറ്റിംഗ് നിരയെ വീഴ്‌ത്താനായതാണ് ജയം സാദ്ധ്യമാക്കിയതെന്നും കോഹ്‌ലി സൂചിപ്പിച്ചു.















