കാബൂൾ : താലിബാൻ ഭീകരരെ പേടിച്ച് ഓടുന്ന ഭീരുക്കളല്ല തങ്ങളെന്ന് ഇന്ത്യയിൽ നിന്നും പരിശീലനം നേടിയ അഫ്ഗാൻ സൈനികൻ. ഭരണ കർത്താക്കളുടെ പിടിപ്പ് കേടാണ് ഭീകരർ അധികാരം പിടിച്ചെടുക്കാൻ കാരണമായതെന്ന് സൈനിക ഓഫീസർ പറഞ്ഞു. താലിബാൻ കാബൂൾ പിടിച്ചടക്കിയ ശേഷം ഒളിവിൽ പോയ ഉദ്യോഗസ്ഥൻ ദേശീയ മാദ്ധ്യമത്തിന് നൽകിയ വാട്‌സ് ആപ്പ് സന്ദേശത്തിലാണ് വെളിപ്പെടുത്തൽ നടത്തിയത്.
ഞങ്ങളെ വിശ്വസിക്കൂ. ഇപ്പോഴും ഞങ്ങൾ ശക്തരാണ്. താലിബാന് സൈന്യത്തെ അട്ടിമറിക്കുന്നതിനുള്ള കരുത്തില്ല. രാഷ്‌ട്രീയ നേതാക്കൾ സെെനികരെ താലിബാന് വിറ്റു. രാജ്യത്തിനായി ജീവിതവും, ജീവനും ത്യാഗം ചെയ്ത സൈനികരുടെ അന്തസ്സും, അഭിമാനവും പണയംവെച്ചെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് സൈനിക താവളങ്ങൾ താലിബാൻ ആക്രമിച്ചു. എന്നാൽ ഇതിന് പ്രത്യാക്രമണം നടത്തരുതെന്ന് ഉന്നത ഉദ്യോഗസ്ഥരും, രാഷ്‌ട്രീയ നേതാക്കളും ആവശ്യപ്പെട്ടു. ഇത് നിലവിലെ ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു അവരുടെ വാദം. ഇതിന് ശേഷം പ്രധാന സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഭീകരർ നീങ്ങി. ഇവയെല്ലാം പിടിച്ചടക്കി. ഞായറാഴ്ച മുതൽ ഭക്ഷണം കഴിക്കുകയോ, ഉറങ്ങുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വാട്‌സ് ആപ്പ് സന്ദേശത്തിൽ വ്യക്തമാക്കി.
മാതാപിതാക്കളെ ഓർത്ത് മാത്രമാണ് ഭയം. വീട്ടിൽ അവർ തനിച്ചാണ്. ഭീകരർ ആയുധങ്ങളുമായി റോന്ത് ചുറ്റുന്നുണ്ട്. ഇപ്പോൾ കാതങ്ങൾ അകലെയാണ്. അതിനർത്ഥം ഭയന്ന് ഓടി എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ നിന്നാണ് അഫ്ഗാൻ സൈന്യം പരിശീലനം നേടിയത്.
Comments