ന്യൂഡൽഹി: അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ കൈവശപ്പെടുത്തിയതേടെ ഇന്ത്യയുമായുളള വ്യാപാര ബന്ധത്തിലും അനിശ്ചിതത്വം. ഇന്ത്യയിൽ നിന്നുളള ഇറക്കുമതി താലിബാൻ അവസാനിപ്പിച്ചതായി ഫെഡറേഷൻ ഓഫ് ഇന്ത്യ എക്‌സ്‌പോർട്ട്‌സ് ഓർഗനൈസേഷൻ(എഫ്‌ഐഇഒ) ഡയറക്ടർ ജനറൽ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താലിബാൻ ഇന്ത്യയിൽ നിന്നു കപ്പൽ മാർഗമുളള ഇറക്കുമതി അവസാനിപ്പിച്ചു. അഫ്ഗാനിൽ നിന്നുളള സംഭവ വികാസങ്ങൾ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദഹം പറഞ്ഞു.
വ്യാപാര രംഗത്ത് ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി ദീർഘ കാലത്തെ ബന്ധമാണുളളത്. ഇന്ത്യ അഫ്ഗാനിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. 2021ൽ മാത്രം ഇന്ത്യയിൽ നിന്നുളള കയറ്റുമതി 835 ദശലക്ഷം ഡോളർ(6000 കോടി) രൂപയാണ്. അഫ്ഗാനിൽ നിന്നുളള ഇറക്കുമതി 510 ദശലക്ഷം ഡോളർ(3800 കോടി) രൂപയാണ്.
ഇന്ത്യയിൽ നിന്നുളള വ്യവസായികൾ അവിടെ 300 ദശലക്ഷം കോടി ഡോളറിന്റെ നിക്ഷേപവും നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് തേയില, പഞ്ചസാര, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. അഫ്ഗാനിൽ നിന്ന് പ്രധാനമായും ഡ്രൈഫ്രൂട്ട്‌സ് ആണ് ഇറക്കുമതി ചെയ്യുന്നത്. മാറിയ സാഹചര്യത്തിലും അഫ്ഗാനിസ്ഥാനുമായുളള വ്യാപാരത്തെ വ്യവസായ ലോകം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ത്യയിലേക്ക് വരുന്ന ഡ്രൈഫ്രൂട്ട്‌സിൽ 85 ശതമാനവും അഫ്ഗാനിസ്ഥാനിൽ നിന്നാണ്. അതിനാൽ ഇന്ത്യയിൽ വരും ദിവസങ്ങളിൽ ഡ്രൈഫ്രൂട്ട്‌സിന്റെ വിലയിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നും അജയ് സഹായ് ആശങ്ക പ്രകടിപ്പിച്ചു.
Comments