കാബൂൾ: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിർത്തലാക്കി താലിബാൻ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ്ഐഇഒ) ഡയറക്ടർ ജനറൽ ഡോ. അജയ് സഹായിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. രാജ്യത്ത് നിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താൻ വഴിയായിരുന്നു. താലിബാൻ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിർത്തി. ഫലത്തിൽ ഇറക്കുമതി നിർത്തിവെച്ചിരിക്കുകയാണെന്നും അജയ് സഹായ് പറഞ്ഞു.
ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി ദീർഘകാല ബന്ധമാണുള്ളത്. പ്രത്യേകിച്ച് വ്യാപാരത്തിലും നിക്ഷേപത്തിലും. വാസ്തവത്തിൽ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. 2021 ൽ അഫ്ഗാനിസ്ഥാനിലേക്കുള്ള ഞങ്ങളുടെ കയറ്റുമതി ഏകദേശം 835 മില്യൺ ഡോളറിന്റേതാണ്. ഞങ്ങൾ ഏകദേശം 510 മില്യൺ ഡോളർ വിലമതിക്കുന്ന സാധനങ്ങൾ ഇറക്കുമതി ചെയ്തു കഴിഞ്ഞിട്ടുണ്ട്. എന്നാൽ കച്ചവടത്തിന് പുറമെ അഫ്ഗാനിസ്ഥാനിൽ ഞങ്ങൾക്ക് ഗണ്യമായ നിക്ഷേപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന 400 ഇന്ത്യക്കാരെ കൂടി ഒഴിപ്പിക്കാനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ വ്യോമസേനയെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
Comments