ലഖ്‌നൗ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ക്രൂരത കാട്ടുന്ന താലിബാൻ ഭീകരരെ ചിലർ യാതാരു നാണവുമില്ലാതെ പിന്തുണയ്‌ക്കുകയാണന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരം ആൾക്കാരെ സമൂഹമദ്ധ്യത്തിൽ തുറന്ന് കാണിക്കണം. നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദഹം.
താലിബാനെ പിന്തുണച്ച സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്‌മാൻ ബാർഖിനെതിരെ യുപി പോലീസ് കേസെടുത്തിരുന്നു. താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചതിനെ സ്വാതന്ത്ര്യ സമരം എന്നാണ് എസ്പി എംപി വിശേഷിപ്പിച്ചത്. അദ്ദേഹത്തിനെതിരെ രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തൽ, വിദ്വേഷം വളർത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ നാലു വർഷം കൊണ്ട് യുപിയിലെ ആളോഹരി വരുമാനം ഇരട്ടിയിലേറെ വർധിച്ചതായി യോഗി ആദിത്യനാഥ് പറഞ്ഞു. തന്റെ സർക്കാർ പക്ഷപാതിത്വം കൂടാതെ എല്ലാ ജനങ്ങളെയും സേവിച്ചു. യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കാൻ സാധിച്ചു. വനിതകളുടെ ക്ഷേമം ഉറപ്പാക്കാനും തന്റെ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 46 ശതമാനവും ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞടുപ്പിൽ 56 ശതമാനവും വനിതകൾ തെരഞ്ഞെടുക്കപ്പെട്ടത് ഇതിന് ഉദാഹരണമാണെന്നും യോഗി പറഞ്ഞു.
Comments