ലക്‌നൗ: അധോലോക നായകൻ വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേസിൽ ഉത്തർപ്രദേശ് പ്രത്യേക അന്വേഷണ സംഘത്തെ കുറ്റവിമുക്തരാക്കി. മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നും പിടികൂടി കൊണ്ടുപോകുംവഴിയാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. വാഹനത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു.
2020 ജൂലൈ 10നാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. പോലീസ് മന:പ്പൂർവ്വം വികാസ് ദുബയെ കൊലപ്പെടുത്തിയതാണെന്ന വിമർശനം യോഗി ആദിത്യനാഥിനെതിരേയും ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പിനെതിരേയും ഉയർന്നിരുന്നു. തുടർന്ന് ഉത്തർപ്രദേശ് ഹൈക്കോടതിയാണ് ജ്യൂഡീഷ്യൻ കമ്മീഷനെ നിയോഗിച്ചത്. മൂന്നംഗ ജ്യൂഡീഷ്യൽ കമ്മീഷനാണ് പരാതി പരിഗണിച്ച് അന്വേഷണം നടത്തിയത്.
റിട്ട. സുപ്രീംകോടതി ജസ്റ്റിസ് ബി.എസ്.ചൗഹാനാണ് കമ്മീഷന്റെ തലവനായി കേസ് പരിഗണിച്ചത്. എട്ടു വിഷയങ്ങൾ പരിഗണിച്ചശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തെ കുറ്റവിമുക്തരാക്കിയത്. വീട് റെയ്ഡ് ചെയ്യവേ പോലീസ് ഉദ്യോഗസ്ഥരായ 9 പേരെ അധോലോക നേതാവായ വികാസ് ദുബെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മദ്ധ്യപ്രദേശിലേക്ക് രക്ഷപെട്ട ദുബയെ പോലീസ് പിന്തുടർന്നാണ് പിടികൂടിയത്.
Comments