ലണ്ടൻ: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ അതീവഗുരുതരമായി തുടരുകയാണെന്ന് ചൂണ്ടികാട്ടി പൗരന്മാരെ കാബൂൾ വിമാനത്താവളം സന്ദർശിക്കുന്നതിൽ നിന്ന് വിലക്കി യുകെ. എല്ലാവരും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും, കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കണമെന്നും യുകെ മുന്നറിയിപ്പ് നൽകി.
‘അഫ്ഗാനിലെ സുരക്ഷാ സാഹചര്യം അതീവഗുരുതരമായി തുടരുന്നു. തീവ്രവാദികൾ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കാബൂൾ ഹമീദ് കർസായി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് ആരും പ്രവേശിക്കരുത്. വിമാനത്താവളത്തിന്റെ പരിസരത്തുള്ളവർ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി കൂടുതൽ മുന്നറിയിപ്പുകൾക്കായി കാത്തിരിക്കുക’ എന്ന് യുകെ വിദേശകാര്യ ഓഫീസിൽ നിന്നും നിർദേശിച്ചു.
താലിബാന്റെ കരുത്ത് ഭീകരാക്രമണത്തിലൂടെ പ്രകടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ എത്തിയ സാഹചര്യത്തിലാണ് യുകെ പൗരന്മാർക്ക് നിർദേശം നൽകിയത്.
അഫ്ഗാനിൽ നിന്നും പതിനായിരത്തിലധികം ആളുകളെ ബ്രിട്ടൻ ഒഴിപ്പിച്ചു. ഓപ്പറേഷൻ പിറ്റിംഗ് എന്ന പേര് നൽകിയ ദൗത്യത്തിന്റെ കണക്കനുസരിച്ച് 11,474 ആളുകളെയാണ് ഒഴിപ്പിച്ചത്.
Comments