ന്യൂയോർക്ക്: അമേരിക്കൻ തീരത്ത് നടക്കുന്ന മലബാർ-21 നാവികാഭ്യാസത്തിൽ ഇന്ത്യൻ സേന ഇന്നുമുതൽ പങ്കെടുക്കും. ക്വാഡ്‌സഖ്യത്തിലെ അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യൻ നാവികസേന തങ്ങളുടെ കരുത്തും പ്രകടിപ്പിക്കുക. അമേരിക്കയുടെ സമുദ്രമേഖലയിലാണ് ക്വാഡ് സഖ്യത്തിലെ നാല് രാജ്യങ്ങളും സംയുക്ത പരിശീലനം നടത്തുന്നത്. ഇന്ത്യക്കായി ഐ.എൻ.എസ്.ശിവാലികും കാട്മട്ടുമാണ് പങ്കെടു ക്കുന്നത്. ഇതിനൊപ്പം പി8ഐ വിമാനവും പരിശീലനത്തിലുണ്ട്.
അമേരിക്കൻ നാവികസേന, ജപ്പാന്റെ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സ്, റോയൽ ഓസ്‌ട്രേലിയൻ നേവി എന്നിവരാണ് ഇന്ത്യൻ നാവികസേനയ്‌ക്കൊപ്പം അണിനിരക്കുന്നത്. 1992ലാണ് മലബാർ എന്ന പേരിൽ ഇന്ത്യ-അമേരിക്ക സംയുക്ത നാവികാഭ്യാസം ആരംഭിച്ചത്. 2015ൽ ജപ്പാൻ പങ്കാളിയായി. 2020ലാണ് ഓസ്‌ട്രേലിയൻ നാവികസേനയും മലബാറിന്റെ ഭാഗമായത്.
അത്യാധുനികമായ എല്ലാ ആയുധങ്ങളും സാങ്കേതിക വിദ്യയും പരീക്ഷിക്കപ്പെടും. നാവികരുടെ ക്ഷമതയും പരിശോധിക്കുന്ന നിരവധി പരിശീലനങ്ങളും സാഹസിക നീക്കങ്ങളും സമുദ്രത്തിൽ നടക്കും. മിസൈൽ പരീക്ഷണങ്ങൾ, പ്രതിരോധം, അന്തർ വാഹിനി ആക്രമണവും പ്രതിരോധവും പരിശീലനങ്ങളുടെ ഭാഗമാണ്. മലബാർ സൈനിക അഭ്യാസത്തിന്റെ 25-ാം വർഷമാണിത്. ചൈനയുടെ ഭീഷണി നിലനിൽക്കുന്ന പശ്ചാത്ത ലത്തിൽ പസഫിക്കിലെ കരുത്തായ ക്വാഡ് സഖ്യത്തിന്റെ സംയുക്ത നാവിക സേനാ അഭ്യാസം നിർണ്ണായകമാണ്.















