ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതിന്യായ കോടതിയായ സുപ്രീം കോടതിയിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പുതിയ ജഡ്ജിമാരുടെ നിയമനത്തിന് രാഷ്‌ട്രപതിയുടെ അംഗീകാരം. നിലവിൽ കർണാടക ഹൈക്കോടതി ജസ്റ്റിസായ ബി.വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട വനിത ജഡ്ജിമാർ.
1989ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി.വി നാഗരത്‌ന. ഇവരാകും ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് പദവിയിൽ 2027ൽ എത്തുകയെന്നതും ശ്രദ്ധേയമാണ്.
പുതിയ ജഡ്ജിമാരുടെ നിയമനത്തിനായി സുപ്രീം കോടതി കോളീജിയം ശുപാർശ ചെയ്തവരുടെ പട്ടിക കേന്ദ്രസർക്കാർ നേരത്തെ അംഗീകരിച്ചിരുന്നു. ഒമ്പത് ജഡ്ജിമാരെ കൊളീജിയം ശുപാർശ ചെയ്യുന്നതും അവരെല്ലാവരെയും കേന്ദ്രസർക്കാർ അംഗീകരിക്കുന്നതും ഇന്ത്യയിൽ ആദ്യമാണ്. ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ശുപാർശ നൽകിയത്. ഇതിന് പിന്നാലെയാണ് ഒമ്പത് പേരുടെ നിയമനത്തിന് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് പേർ:
ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് ബേല ത്രിവേദി, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് സി.ടി രവികുമാർ, ജസ്റ്റിസ് എം.എം സുന്ദ്രേഷ്, മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ പി.എസ് നരസിംഹ, ജസ്റ്റിസ് അഭയ് ശ്രീനിവാസ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജിതേന്ദ്ര കുമാർ മഹേശ്വരി.















