ന്യൂഡൽഹി: കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്താൻ കേന്ദ്രസർക്കാറിന്റെ കർശന നിർദ്ദേശം. രോഗവ്യാപനത്തിൽ സമാന സ്ഥിതിയിലുള്ള മഹാരാഷ്‌ട്രയോടും ഇതേ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പ്രത്യേകമായി വിളിച്ചുചേർത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ലാ ആവശ്യം മുന്നോട്ട് വച്ചത്.
രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് മറ്റു സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ഇപ്പോൾ കേരളത്തിലാണ്. പ്രതിദിന മരണനിരക്കും സംസ്ഥാനത്താണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നും കേന്ദ്രം യോഗത്തിൽ മുന്നറിയിപ്പ് നൽകി. രണ്ട് സംസ്ഥാനങ്ങളും വാക്‌സിനേഷൻ ശക്തമായി തുടരണം. കൂടുതൽ ഡോസ് ആവശ്യമെങ്കിൽ അനുവദിക്കും. ഉല്പാദനം വർദ്ധിപ്പിക്കാൻ വാക്‌സീൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സമ്പർക്കത്തിലൂടെയുള്ള വ്യാപനം തടയുന്നതിന് ആഘോഷങ്ങൾക്കായുള്ള കൂടിച്ചേരലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആഭ്യന്തര സെക്രട്ടറി യോഗത്തിൽ ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ പങ്കെടുത്തു.
Comments