ലീഡ്‌സ്: മൂന്നാം ടെസ്റ്റിൽ ക്യാപ്റ്റൻ ജോ റൂട്ടിന്റെ മികവിൽ ഇംഗ്ലണ്ടിന് മികച്ച ലീഡ്. ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞ പിച്ചിലാണ് ആതിഥേയർ അനായാസം മികച്ച സ്‌കോർ കണ്ടെത്തിയത്. രണ്ടാം ദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തിൽ 423 റൺസാണ് എടുത്തത്. 24 റൺസുമായി ക്രെയ്ഗ് ഓവർടണും റണ്ണൊന്നുമെടുക്കാതെ ഒലി റോബിൻസണുമാണ് ക്രീസിൽ.
വിക്കറ്റ് നഷ്ടപ്പെടാതെ 120 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനായി ഹസീബ് ഹമീദ്, ജോ റൂട്ട്, റോറി ബേൺസ്, ഡേവിഡ് മലാൻ എന്നിവരാണ് മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. ഓപ്പണിംഗ് കൂട്ടുകെട്ട് 135ലാണ് ഇന്ത്യക്ക് പിരിക്കാനായത്. റോറിബേൺസിനെ(61) ക്ലീൻ ബൗൾഡാക്കിയാണ് ഇന്ത്യ തുടക്കമിട്ടത്. കൃത്യതയും വേഗം കൊണ്ടും ബുമ്രയും ഷമിയും സിറാജും ഇംഗ്ലീഷ്ബാറ്റിംഗിനെ വിറപ്പിച്ചെങ്കിലും വിക്കറ്റുകൾ വീണില്ല. ഹമീദിനെ(68) പുറത്താക്കി രവീന്ദ്രജഡേജയാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്.
എന്നാൽ ഇന്ത്യക്ക് മുൻതൂക്കം നൽകാതെ ജോറൂട്ട് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് കയറി. ഡേവ്ിഡ് മലാൻ നായകന് മികച്ച പിന്തുണയും നൽകി. റിവ്യൂവിലൂടെ സിറാജിന് മലാന്റെ(70) വിക്കറ്റ് ലഭിച്ച ശേഷമാണ് ഇന്ത്യ കളിയിലേക്ക് തിരികെ എത്തിയത്. ബെയര്‍സ്റ്റോ(28), ജോസ് ബട്‌ലർ(7), മൊയീൻ അലി(8), സാം കറൻ(15) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. 165 പന്തിൽ 121 റൺസെടുത്ത റൂട്ടിനെ ബുമ്രയാണ് പുറത്താക്കിയത്.
ബൗളിംഗിൽ ഇഷാന്തിന് ഒഴികെ എല്ലാവർക്കും വിക്കറ്റ് ലഭിച്ചു. ഷമി(3), മുഹമ്മദ് സിറാജ്(2), ജഡേജ(2), ജസ്പ്രീത് ബുമ്ര(1) എന്നിവർ വിക്കറ്റുകൾ സ്വന്തമാക്കി. മൂന്ന് ദിവസം ബാക്കി നിൽക്കേ ബാറ്റിംഗിൽ മികച്ച തിരിച്ചുവരവ് നടത്തുക എന്നതു മാത്രമേ ഇന്ത്യക്ക് ഇനി മുന്നിലുള്ളു.















