അമൃത്‌സർ: നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. വൈകീട്ട് 6.25 ന് വീഡിയോ കോൺഫ്രൻസിലൂടെയാണ് സമുച്ചയം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുക. ചടങ്ങിൽ കേന്ദ്രസാംസ്‌ക്കാരിക വകുപ്പ് മന്ത്രി ജി.കിഷൻ റെഡ്ഡി, നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി, സംസ്ഥാന ഗവർണർ, മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് എന്നിവരും, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് മുഖ്യമന്ത്രിമാരും പങ്കെടുക്കും.
സ്മാരകത്തിൽ നിർമ്മിച്ച മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. നാല് മ്യൂസിയം ഗാലറികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ജാലിയൽ വാലാബാഗിൽ നടന്ന സംഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സൗണ്ട് ആൻഡ് ലൈറ്റ് ഷോയും ഒരുക്കിയിട്ടുണ്ട്.
പഞ്ചാബിലെ അമൃതസറിലാണ് സ്മാരകം നിലകൊള്ളുന്നത്. 1919 ഏപ്രിൽ 13നാണ് ജാലിയൻവാലാബാഗിൽ ബ്രിട്ടീഷുകാർ കൂട്ടക്കുരുതി നടത്തിയത്. 103-ാം വർഷത്തിലാണ് മികച്ച രീതിയിൽ സ്മാരകം കേന്ദ്രസർക്കാർ നവീകരിച്ചത്.
ഏറെക്കാലമായി ശ്രദ്ധിക്കാതിരുന്ന സ്മാരകവും ഉദ്യാനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് നവീകരിച്ചത്. പഞ്ചാബിന്റെ മണ്ണ് സ്വതന്ത്ര്യസമരത്തിന്റെ പോരാട്ടഭൂമിയാണെന്നും ഉചിതമായ രീതിയിൽ സ്മാരകങ്ങൾ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു. നിരപരാധികളുടെ രക്തം വീണ് കുതിർന്ന മണ്ണിലെ സ്മാരകം മികവാർന്ന രീതിയിലാണ് നവീകരിച്ചിട്ടുള്ളത്. ജനങ്ങൾ വീണുമരിച്ച സ്മാരകത്തിലുള്ള കിണറും നവീകരിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് സ്വാതന്ത്ര്യസമരത്തിലെ പോരാട്ടചരിത്രം മനസ്സിലാക്കാൻ ദൃശ്യ ശ്രാവ്യ സംവിധാനങ്ങളും സ്മാരകത്തിൽ ഒരുക്കിയിട്ടുണ്ട്. സ്മാരകത്തിലേക്കുള്ള റോഡുകളും നവീകരിച്ചവയിൽപെടുന്നു.
Comments