തിരുവനന്തപുരം: വ്യാജ മോഷണ കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരിയായ മകളേയും പരസ്യമായി വിചാരണ ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കൂടുതൽ നടപടി. ഉദ്യോഗസ്ഥ എം.ആർ രജിതയെ നല്ലനടപ്പ് പരിശീലനത്തിന് അയക്കാൻ തീരുമാനിച്ചു. 15 ദിവസം കൊല്ലത്തെ പരിശീലന ക്യാമ്പിൽ പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്. തെറ്റ് പറ്റിയെന്ന് മനസിലായിട്ടും രജിത അച്ഛനോടും കുട്ടിയോടും മാപ്പ് പറഞ്ഞില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.
നേരത്തെ രജിതയെ റൂറൽ എസ്പി ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നാലെയാണ് രജിതയ്‌ക്കെതിരെ കൂടുതൽ വകുപ്പുതല നടപടി. വെള്ളിയാഴ്‌ച്ചയാണ് സംഭവം നടക്കുന്നത്. അച്ഛൻ ജയചന്ദ്രനും മകളും ആറ്റിങ്ങലിലേക്ക് പോയി മടങ്ങിവരികെയായിരുന്നു സംഭവം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പിങ്ക് പോലീസിന്റെ ക്രൂരത. മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മകളേയും തടഞ്ഞു നിർത്തിയ പോലീസ് റോഡിൽ വെച്ച് പരസ്യമായി വിചാരണ ചെയ്ത് അധിക്ഷേപിച്ചിരുന്നു.
ജയചന്ദ്രൻ വാഹനത്തിൽ നിന്നും മോഷ്ടിക്കുന്നത് കണ്ടെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ പോലീസിന്റെ വാഹനം പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതോടെ പോലീസ് ഉദ്യോഗസ്ഥയുടെ കൈയ്യിൽ നിന്ന് തന്നെ മോഷണം പോയ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. ബഹളത്തിനിടെ നാട്ടുകാരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. അതേസമയം രജിതയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് പരാതിക്കാരൻ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Comments