ഷിംല : ടോക്കിയോ പാരലിമ്പിക്‌സ് മെഡൽ നേട്ടത്തിൽ മാതാപിതാക്കൾക്കും, പരിശീലകനും നന്ദി പറഞ്ഞ് ഹൈജംപ് താരം നിഷാദ് കുമാർ. പിതാവിനോട് വിശ്രമ ജീവിതം നയിക്കാൻ ആവശ്യപ്പെടുമെന്ന് നിഷാദ് കുമാർ പറഞ്ഞു. മെഡൽ നേട്ടത്തിന് പിന്നാലെ ദേശീയ മാദ്ധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അപൂർവ്വ നേട്ടം കൈവരിക്കാൻ പ്രാപ്തരാക്കിയ മാതാപിതാക്കൾക്കും കോച്ച് സത്യനാരായണനും നന്ദി പറയുന്നു. പിതാവ് ഇപ്പോഴും ദിവസ വേതനത്തിന് ജോലി ചെയ്യുന്ന വ്യക്തിയാണ്. വീട്ടിലെത്തിയാൽ ജോലി മതിയാക്കി വിശ്രമ ജീവിതം നയിക്കാനാകും ആദ്യം ആവശ്യപ്പെടുക. അമ്മയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ആഗ്രഹങ്ങളെല്ലാം മാതാപിതാക്കൾ പൂർത്തീകരിച്ചിട്ടുണ്ട്. ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടം പണമില്ലാത്തതിന്റെ ബുദ്ധിമുട്ട് അറിയേണ്ടിവന്നിട്ടില്ലെന്നും നിഷാദ് കൂട്ടിച്ചേർത്തു.
2008 ലാണ് അപ്രതീക്ഷിതമായുണ്ടായ വാഹനാപകടത്തിൽ കൈ നഷ്ടമായത്. 2009 മുതൽ കായിക പരിശീലനം ആരംഭിച്ചു. ഒരു കൈമാത്രമുള്ള തനിക്ക് ഇതൊന്നും കഴിയില്ലെന്ന ചിന്ത ഒരിക്കൽ പോലും അനുഭവപ്പെട്ടിട്ടില്ല. എല്ലായ്‌പ്പോഴും കളിക്കാൻ തനിക്ക് വലിയ പിന്തുണയും പ്രചോദനവും നൽകിയത് മാതാപിതാക്കളാണ്.
തന്റെ ജീവിത യാത്ര സുഖകരമായിരുന്നില്ല. ജീവിതം പഠിക്കുക പ്രയാസമാണ്. തെറ്റുകൾ സംഭവിക്കാം . അത് തിരുത്തി മുന്നേറുമ്പോൾ പഠനവും സാദ്ധ്യമാകുന്നുവെന്നും നിഷാദ് കുമാർ കൂട്ടിച്ചേർത്തു.
Comments