കൊച്ചി : സിപിഎം നേതാവ് എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വരാജ് ഹർജി നൽകിയത്. ഹർജിയിൽ ബാബുവിന് നേരത്തെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു വോട്ടുപിടിച്ചതെന്നും അതിനാൽ വിജയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ആവശ്യപ്പെടുന്നു. ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു തെരഞ്ഞെടുപ്പിന് വോട്ട് അഭ്യർത്ഥിച്ചത്. അയ്യപ്പന് ഒരു വോട്ടെന്ന സ്ലിപ്പാണ് സ്ഥാനാർത്ഥി മണ്ഡലത്തിൽ വിതരണം ചെയ്തത്. ഈ സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രവും, ബാബുവിന്റെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും ഉൾപ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം. സ്വരാജും തമ്മിലാണെന്നും സ്വരാജ് വിജയിക്കുകയാണെങ്കിൽ അയ്യപ്പന്റെ തോൽവി ആണെന്നും കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യന്റെ പേര് ഉപയോഗിച്ചു എന്നും ഹർജിയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ് ബാബു നടത്തിയതെന്നും സ്വരാജ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജൂൺ 15 നാണ് സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Comments