തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സാധ്യത. 215 പഞ്ചായത്തുകളും 81 നഗരസഭകളും ഇതിനോടകം ട്രിപ്പിൾ ലോക്ക്ഡൗണിലാണ്. രാത്രികാലങ്ങളിൽ കർഫ്യൂവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ പകൽ സമയങ്ങളിലെ തിരക്ക് കുറയ്‌ക്കുകയെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തിൽ നിലവിലുള്ള ഇളവുകൾ നിയന്ത്രിക്കുമെന്നാണ് സൂചന.
കൊറോണ സാഹചര്യം വിലയിരുത്തി കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണോയെന്ന കാര്യം ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. വിദഗ്ധരുമായുള്ള കൂടിക്കാഴ്ച നാളെയാണ്. ഇതിന് ശേഷം നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനവും പ്രഖ്യാപനവും ഉണ്ടായേക്കും. നിലവിലെ സർക്കാർ നടപടികളിൽ മാറ്റങ്ങൾ വരുത്താനാണ് സാധ്യത.
വൈറസ് വ്യാപനം കണക്കിലെടുത്ത് രാത്രികാല കർഫ്യൂ സംസ്ഥാനത്ത് തുടരുകയാണ്. രാത്രി പത്ത് മുതൽ രാവിലെ ആറുവരെയാണ് കർഫ്യൂ. ഇതുകൂടാതെ എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 39 പഞ്ചായത്തുകൾ സമ്പൂർണ ലോക്ക്ഡൗണിലാണ്. ഇവിടങ്ങളിൽ അവശ്യസാധനങ്ങളുടെ കടകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. രാത്രികാല കർഫ്യൂവിൽ കെഎസ്ആർടിസി സർവീസ് ഉണ്ടായിരിക്കുന്നതല്ല. ആശുപത്രി യാത്രകൾ, മരണം, ദീർഘദൂരയാത്ര കഴിഞ്ഞുള്ള മടക്കം തുടങ്ങിയവയ്‌ക്ക് മാത്രമാണ് കർഫ്യൂവിനിടെ ഇളവ് അനുവദിക്കുന്നത്.
Comments