തിരുവനന്തപുരം: വ്യാജ മോഷണ കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരിയായ മകളേയും പരസ്യമായി വിചാരണ ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ നടപടിയിൽ വീണ്ടും അന്വേഷണം. ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരിയ്‌ക്ക് അന്വേഷണ ചുമതല നൽകി.
പോലീസുകാരിയുടെ നടപടിയിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട്, അച്ഛൻ ജയചന്ദ്രനും മകളും ഇന്ന് പോലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സംഭവം അന്വേഷിക്കുന്നതിന് ഹർഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് സംഭവം നടക്കുന്നത്. പോലീസുകാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറ്റിങ്ങൽ ജംങ്ഷനിൽ അച്ഛനേയും മകളേയും തടഞ്ഞ് നിർത്തി പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. ജയചന്ദ്രൻ വാഹനത്തിൽ നിന്നും മോഷ്ടിക്കുന്നത് കണ്ടെന്നായിരുന്നു പോലീസിന്റെ വാദം.
എന്നാൽ പോലീസിന്റെ വാഹനം പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതോടെ പോലീസ് ഉദ്യോഗസ്ഥയുടെ കയ്യിൽ നിന്ന് തന്നെ മോഷണം പോയ മൊബൈൽ ഫോൺ കണ്ടെത്തി. ബഹളത്തിനിടെ നാട്ടുകാരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ വീഡിയോ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
Comments