ന്യൂയോർക്ക്: സുരക്ഷാ സമിതിയിൽ ഒരു മാസക്കാലത്തെ അദ്ധ്യക്ഷപദം അവിസ്മരണീയമാക്കി ഇന്ത്യ. 2020-22 കാലയളവിലെ അംഗത്വം ലഭിച്ച ഇന്ത്യയുടെ ഒരു മാസക്കാലത്തെ അദ്ധ്യക്ഷപദവി ഇന്നലെ പൂർത്തിയായി. ആഗോളഭീകരതയെ ഇല്ലായ്മചെയ്യാനുള്ള ശക്തമായ ശ്രമങ്ങൾക്ക് മുൻതൂക്കം നൽകിയ ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നടത്തിയ ശ്രമങ്ങൾ ലോകരാജ്യങ്ങൾക്ക് മാതൃകയായി. ഒരു പൗരന് പോലും ജീവഹാനി വരാതെ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത് സുപ്രധാന നേട്ടമായി. ലോകരാജ്യങ്ങൾ നടത്തിയ എല്ലാ രക്ഷാപ്രവർത്തനങ്ങൾക്കുമൊപ്പം നിൽക്കാൻ സന്നദ്ധത കാണിച്ച ഇന്ത്യൻ സുരക്ഷാ സേന അഫ്ഗാനികളായവരേയും സ്വീകരിക്കാൻ മടികാണിച്ചില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി സുരക്ഷാ കൗൺസിൽ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യൻ ഭരണാധികാരി എന്ന അപൂർവ്വ ബഹുമതി നേടിയതും ഈ മാസമായിരുന്നു. വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറും വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ഷ്രിംഗ്ലയും അദ്ധ്യക്ഷസ്ഥാനത്തിരുന്ന് ആഗോള സുരക്ഷാവിഷയങ്ങളുടെ ചർച്ചയ്‌ക്കും പ്രമേയ അവതരണത്തിനും നേതൃത്വം നൽകി.
അഫ്ഗാനിലെ താലിബാനെതിരെ ഇന്നലെ അമേരിക്കയും ഫ്രാൻസും ബ്രിട്ടനും ചേർന്ന് അവതിരിപ്പിച്ച പ്രമേയത്തിനെ 13-2 എന്ന നിലയിൽ വിജയിപ്പിച്ച ചർച്ചയിലും ഇന്ത്യ സുപ്രധാന പങ്കുവഹിച്ചു. റഷ്യയും ചൈനയുമാണ് താലിബാനെ അനുകൂലിച്ച സ്ഥിരാംഗങ്ങൾ. സുരക്ഷാ സമിതിയുടെ 2593-ാം പ്രമേയമായിട്ടാണ് താലിബാനെതിരായ വിഷയം മേശപ്പുറത്ത് വെച്ചത്. പ്രമേയത്തിൽ താലിബാന് സഹായം നൽകുന്ന ലഷ്‌ക്കർ ഇ തൊയ്ബയുടേയും ജയ്‌ഷെ ഈ മുഹമ്മദിന്റേയും പ്രവർത്തനം ഇന്ത്യ പ്രത്യേകം ചൂണ്ടിക്കാട്ടി.
കാബൂളിനെ ഒരു ആഗോള സുരക്ഷാ കേന്ദ്രമാക്കി നിലനിർത്തണമെന്ന ഫ്രാൻസിന്റെ അഭിപ്രായം പ്രമേയത്തിൽ ഉൾപ്പെട്ടില്ല. അതേ സമയം ഇറാഖിലും ലെവന്റയിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐ.എസിനെയും തുർ്ക്കിസ്താൻ ഇസ്ലാമിക് മൂവ്‌മെന്റിനേയും പരമാർശിക്കാതിരുന്നതിൽ ചൈനയും റഷ്യയും അതൃപ്തി രേഖപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി സഭയെ അഭിസംബോധന ചെയ്ത ദിവസത്തെ പ്രസംഗം സമുദ്രമേഖലയിൽ രാജ്യങ്ങളുടെ സുതാര്യവും സൗഹാർദ്ദപരവുമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതായി മാറി. സമുദ്രസുരക്ഷയിൽ എല്ലാ രാജ്യങ്ങൾക്കും തുല്യപങ്കാണെന്ന് ഊന്നിപ്പറഞ്ഞ നരേന്ദ്രമോദി സമുദ്രഗവേഷണ മേഖലയിൽ എല്ലാ രാജ്യങ്ങളും ശാസ്ത്രാസാങ്കേതിക അറിവുകൾ പരസ്പ്പരം പങ്കുവെയ്‌ക്കണമെന്നും അഭിപ്രായപ്പെട്ടു.
സമുദ്രസുരക്ഷയ്‌ക്കൊപ്പം ആഫ്രിക്കൻ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരത, ഏഷ്യൻ മേഖലയിലെ അതിർത്തി സംഘർഷം എന്നിവയും ഇന്ത്യ മുൻകൈ എടുത്ത വിഷയങ്ങളായിരുന്നു. കൊറോണകാലത്തെ സമാധാനസേനാംഗങ്ങളുടെ സുരക്ഷ, ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സമാധാന സേനാംഗങ്ങൾക്ക് അവശ്യമായ സാങ്കേതിക വിദ്യകളും സൗകര്യങ്ങളും ഉറപ്പുവരുത്തൽ എന്നിവയും ഇന്ത്യയുടെ ശക്തമായ ഇടപെടൽ മൂലം ചർച്ചയ്‌ക്കെത്തി.
സുരക്ഷാ കൗൺസിൽ യോഗത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയുമാണ് അതാത് ഘട്ടത്തിലെ സുരക്ഷാ കൗൺസിൽ യോഗത്തിലെ വിവരങ്ങൾ കൈമാറിയത്.
Comments