ന്യൂയോർക്ക്: കൊറോണ വകഭേദത്തെ സംബന്ധിച്ച പുതിയ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ദക്ഷിണാഫ്രിക്കയിൽ കണ്ടുതുടങ്ങിയ സി.1.2വിനെ ഭയക്കേണ്ടതില്ലെന്നാണ് ആദ്യഘട്ടത്തിൽ നൽകുന്ന സൂചന. അതേസമയം നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെൽറ്റാ വകഭേദം ശക്തമായി തുടരുകയാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ പകർച്ചവ്യാധി -കൊറോണ സാങ്കേതിക മേഖല മേധാവി മരിയ വാൻ കെർക്കോവാണ് ഇതുവരെയുള്ള വിവിധ കൊറോണ വകഭേദങ്ങളെക്കുറിച്ചുള്ള വിശകലനം നടത്തിയത്. ‘ ഈ കാലയളവിൽ ആഗോളതലത്തിൽ സി.1.2വിന്റെ 100 തരം വ്യാപനങ്ങളാണ് കണ്ടെത്തിയത്. ആദ്യ വ്യാപനം മെയ്മാസം ദക്ഷിണാഫ്രിക്കയിലാണ് ശ്രദ്ധയിൽപ്പെട്ടത്. അതേസമയം സി.1.2വിന്റെ വ്യാപനം എവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ആഗോളതലത്തിലെ വിവരശേഖരണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ ഡെൽറ്റയെ തന്നെയാണ് സൂക്ഷിക്കേണ്ടത്.’ കെർക്കോവ് പറഞ്ഞു.
ആഗോളതലത്തിലെ കൊറോണ വ്യാപനങ്ങളുടെ കണക്കുകൾ വിശകലനത്തിലാണ്. സി.1.2വുമായി ബന്ധപ്പെട്ട് ഏതുമേഖലയിൽ വ്യാപനം ശ്രദ്ധയിൽപ്പെട്ടാലും ഉടൻ തന്നെ ഏവരുടേയും അറിവിലേക്കായി വിവരം പങ്കുവെയ്‌ക്കുമെന്നും മരിയ കെർക്കോവ് ഉറപ്പുനൽകി.
പകർച്ചവ്യാധികളെ തടയാൻ ഇന്ന് നമുക്ക് എല്ലാ സംവിധാനങ്ങളുമുണ്ട്. ഏതു രാജ്യത്താണോ കൂടുതലായി കാണുന്നത് അവിടേയ്‌ക്ക് കൂടുതൽ ശ്രദ്ധകൊടുക്കാനുമാകുന്നുണ്ട്. വാക്‌സിൻ ലഭ്യത ഉറപ്പാക്കുന്നകാര്യത്തിലും വേഗത വർദ്ധിച്ചിട്ടുണ്ട്. ജൂലൈ മാസത്തിലാണ് ദക്ഷിണാഫ്രിക്ക സി.1.2വിന്റെ സാന്നിദ്ധ്യം ആധികാരികമായി റിപ്പോർട്ട് ചെയ്തതെന്നും മരിയ വ്യക്തമാക്കി.
Comments