തിരുവനന്തപുരം : ആറ്റിങ്ങലിൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ ഇടപെട്ട് പട്ടികജാതി കമ്മീഷൻ. സംഭവത്തിൽ പോലീസിൽ നിന്ന് റിപ്പോർട്ട് തേടി. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് സംസ്ഥാന പോലീസ് മേധാവിയ്‌ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
തോന്നക്കൽ സ്വദേശി ജയചന്ദ്രനെയും മൂന്നാം ക്ലാസുകാരിയായ മകളേയുമാണ് മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പോലീസുകാർ അധിക്ഷേപിച്ചത്. ഇതിന് പിന്നാലെ ജയചന്ദ്രൻ പട്ടികജാതി കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിലാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ജയചന്ദ്രൻ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐഎസ്ആർഒയുടെ വാഹനം കണ്ടശേഷം തിരിച്ചുവരുകയായിരുന്ന ജയചന്ദ്രനെയും മകളയെയും പിങ്ക് പോലീസ് അധിക്ഷേപിച്ചത്. വാഹനത്തിൽ സൂക്ഷിച്ച രജിത എന്ന ഉദ്യോഗസ്ഥയുടെ മൊബൈൽ ജയചന്ദ്രൻ എടുത്തെന്നും, ശേഷം അത് മകൾക്ക് നൽകിയെന്നും ആരോപിച്ചായിരുന്നു അധിക്ഷേപം. പിന്നീട് നടത്തിയ തെരച്ചിലിൽ രജിതയുടെ ബാഗിൽ നിന്നും മൊബൈൽ കണ്ടെടുത്തിരുന്നു.
Comments