വാഷിങ്ടൺ: നദിയിൽ ഇരുന്നൂറോളം ആടുകളുടെ തലയില്ലാത്ത ജഡങ്ങൾ കണ്ടെത്തിയതിൽ ജനങ്ങൾ പരിഭ്രാന്തിയിൽ. അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലെ ചട്ടഹൂച്ചി നദിയിലാണ് സംഭവം. ജോർജിയ പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ജോർജിയയിലെ ജനങ്ങൾ നടത്തുന്ന ‘സാന്റീരിയ’എന്ന് ആചാരത്തിന്റെ ഭാഗമായിരിക്കാം എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നദിയിൽ പൊങ്ങിക്കിടക്കുന്ന ആടുകളുടെ ശരീരത്തിന്റെ വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൾ വൈറലായിരുന്നു. ക്ലിപ്പിൽ ഒരാൾ ആടിന്റെ ശരീരം പാലത്തിൽ നിന്ന് പുഴയിലേക്ക് എറിയുന്നതായും വീഡിയോയിൽ കാണാമായിരുന്നു.
ഏകദേശം 50 ലക്ഷം ആളുകളാണ് ഈ നദിയിലെ വെളളം ആശ്രയിച്ചു ജീവിക്കുന്നത്. ഇത് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായേക്കാമെന്നാണ് ആളുകൾ ഭയക്കുന്നത്. പ്രധാനമായും പടിഞ്ഞാറൻ ആഫ്രിക്കയിൽ നടത്തുന്ന ഒരു ആചാരമാണ് സാന്റീരിയ. ഇത് റോമൻ കത്തോലിക്കാ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആടുകളെ ബലി നൽകുന്നത് വിജയത്തെ സൂചിപ്പിക്കുന്നുവെന്നാണ് സാന്റീരിയ പുരോഹിതരുടെ അഭിപ്രായം. കൂടാതെ കുട്ടികൾ ഉണ്ടാകാനും ഈ ആചാരം ആളുകൾ പിന്തുടരുന്നു. ഒഴുകി എത്തിയ ജഡങ്ങൾ നദിയിൽ നിന്ന് എത്രയും പെട്ടെന്ന് മാറ്റാനുള്ള ശ്രമത്തിലാണ് പോലീസ്.
Comments