തൃശൂർ: പോക്‌സോ കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരെ പരാതി നൽകിയ ഇരയുടെ കുടുംബത്തിന് സിപിഎമ്മിന്റെ ഊരുവിലക്ക്. തൃശൂർ കാട്ടൂരിലെ കുടുംബത്തിനെതിരെയാണ് ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരെ പരാതി നൽകിയതോടെ നാട്ടിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഡിവൈഎഫ്‌ഐ പ്രവർത്തകനായ സായൂജ് കാട്ടൂരിനെതിരെയാണ് കുടുംബം പരാതി നൽകിയത്. ഒൻപത് വയസ്സുകാരിയായ മകളോട് സായൂജ് മോശമായി പെരുമാറി എന്നതാണ് കേസ്. കഴിഞ്ഞ വർഷം ജൂണിലാണ് സംഭവം നടക്കുന്നത്. പരാതി നൽകിയതോടെ സായൂജ് അറസ്റ്റിലായിരുന്നു. ഇപ്പോൾ ജില്ലാ ജയിലിൽ റിമാൻഡിലാണ്. എന്നാൽ വ്യാജ പരാതി ആണിതെന്ന് ആരോപിച്ച് നാട്ടുകാർ കൂട്ടത്തോടെ പരാതി നൽകിയെന്ന് കുടുംബം പറയുന്നു.
സായൂജിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് സിപിഎം നടത്തുന്ന പ്രചാരണം. എന്നാൽ കുടുംബത്തിന്റെ പരാതി വ്യാജമല്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ കുടുംബത്തിനെതിരെ ഒപ്പ് ശേഖരണം നടത്തിയതായും ആരോപണമുണ്ട്. കുടുംബത്തിന്റെ ഊരുവിലക്ക് ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സിപിഎം നൽകുന്ന വിശദീകരണം.
Comments