ടോക്കിയോ : പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് ആറാമത്തെ വെള്ളിമെഡൽ നേട്ടം. ഹൈജംപ് ഇനത്തിലാണ് ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം കൈവന്നിരിക്കുന്നത്. ഹൈജംപിൽ പ്രവീൺ കുമാറാണ് വെള്ളി മെഡൽ നേടിയത്. ടി-64 വിഭാഗത്തിലാണ് പ്രവീൺ കുമാർ 2.07 മീറ്റർ ഉയരം താണ്ടിയത്.
ഹൈജംപ് ഇനത്തിൽ ഇത്തവണ ഇന്ത്യയുടെ രണ്ടാം വെള്ളിമെഡൽ നേട്ടമാണിത്. ടി-47 വിഭാഗത്തിൽ നിഷാദ് കുമാർ കഴിഞ്ഞ ദിവസം വെള്ളി മെഡൽ നേടിയിരുന്നു. ജാവലിനിൻ ത്രോയിൽ ദേവേന്ദ്ര ഝജാരിയയാണ് ഇന്ത്യക്കായി ഇത്തവണ മൂന്നാമത്തെ വെള്ളി മെഡൽ നൽകിയത്. ഇന്ത്യ ഇതോടെ പാരാലിമ്പിക്‌സിൽ ആറ് വെള്ളി മെഡലുകളായി. പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ വെള്ളിമെഡൽ ടേബിൾ ടെീസിൽ ഭാവിന പട്ടേലിലൂടെയാണ് ഇത്തവണ സ്വന്തമാക്കിയത്.
ഇന്ത്യക്ക് ഇത്തവണ രണ്ടു സ്വർണ്ണമാണ് ഇതുവരെ നേടാനായത്. ഷൂട്ടിംഗ് ഇനത്തിൽ അവനി ലേഖരയും ജാവലിനിൽ സുമിത് ആന്റിലുമാണ് സ്വർണ്ണം സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ ഏക സ്വർണ്ണ മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു ഇത്തവണ ഹൈജംപ് ഇനത്തിൽ വെള്ളി മെഡൽ നേടി തുടർച്ചയായ രണ്ടാം ഗെയിംസിലും തന്റെ മെഡൽ നേട്ടം ആവർത്തിച്ചിരിക്കുകയാണ്. ഇന്ത്യ ഇതുവരെ രണ്ടു സ്വർണ്ണം, ആറു വെള്ളി, മൂന്ന് വെങ്കലം എന്ന നിലയിൽ ആകെ 11 മെഡലുകളാണ് സ്വന്തമാക്കിയത്. കുറഞ്ഞത് 15 മെഡലുകൾ നേടുമെന്ന ലക്ഷമിട്ടാണ് ഇന്ത്യൻ പാരാലിന്പിക്സ് സംഘം ടോക്കിയോവിലെത്തിയത്.















