കാബൂൾ: അഫ്ഗാനിസ്താനിൽ നിന്ന് പലായനം ചെയ്യുന്നതിനായി കാബൂൾ വിമാനത്താവളത്തിന് പുറത്ത് നിരവധി സ്ത്രീകളും പെൺകുട്ടികളും നിർബന്ധിതരായി വിവാഹിതരായെന്ന് റിപ്പോർട്ട്. അഭയാർത്ഥികളെ പുറത്തെത്തിക്കാനുള്ള യുഎസ് ശ്രമങ്ങൾക്കിടെയാണ് യുവതികളുടേയും പെൺകുട്ടികളുടേയും രക്ഷിതാക്കൾ നിർബന്ധിത വിവാഹത്തിന് പ്രേരിപ്പിച്ചത്. തങ്ങൾക്ക് പോകാൻ സാധിച്ചില്ലെങ്കിലും താലിബാന്റെ പിടിയിൽ നിന്ന് തങ്ങളുടെ കുട്ടികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് രക്ഷിതാക്കൾ ഇത്തരമൊരു നീക്കം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ പ്രവണതക്കെതിരെ യുഎസ് അധികാരികൾ വലിയ ആശങ്കയാണ് പ്രകടിപ്പിച്ചത്. മറ്റ് ചിലരോട് വിവാഹം കഴിക്കാതെ തന്നെ പെൺകുട്ടികളുടെ ഭർത്താവായി അഭിനയിക്കാനും രക്ഷിതാക്കൾ ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ അഭിനയിക്കുന്നതിന് പെൺകുട്ടികളുടെ കുടുംബം യുവാക്കൾക്ക് പണവും നൽകി. താലിബാൻ അധികാരത്തിലെത്തുന്നതിനെ സ്ത്രീകളും അവരുടെ രക്ഷിതാക്കളും ഏത് രീതിയിലാണ് കാണുന്നത് എന്നതിന്റെ നേർചിത്രമായിരുന്നു അതെന്നും യുഎസ് അധികാരികൾ പറയുന്നു.
യുഎഇയിലെ ക്യാമ്പുകളിൽ ഇത്തരത്തിൽ നിരവധി യുവതികളാണ് എത്തിയിരിക്കുന്നത്. രാജ്യത്തിന് പുറത്ത് എത്തിയാലും ഇവർ സുരക്ഷിതരായിരിക്കുമെന്ന് പറയാനാകില്ലെന്നാണ് അധികാരികൾ ചൂണ്ടിക്കാണിക്കുന്നത്. അൽപ്പനേരത്തേക്ക് മാത്രം പങ്കാളികളായി നിൽക്കുന്നവർ ഉപേക്ഷിച്ച് പോകാനുള്ള സാധ്യതയും കൂടുതലാണ്. മനുഷ്യക്കടത്തിനുള്ള സാധ്യതയുള്ളതിനാൽ ഇത്തരം കേസുകൾ കണ്ടുപിടിക്കാൻ യുഎഇയെ സഹായിക്കാമെന്ന് അമേരിക്കയിലെ സുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
Comments