മെക്‌സിക്കോ: ബോക്‌സിംഗ് റിംഗിൽ താരത്തിന് ദാരുണാന്ത്യം. മെക്‌സിക്കോയിലെ പ്രൊഫഷണൽ ബോക്‌സിംഗിലെ യുവതാരമാണ് മരണത്തിന് കീഴടങ്ങിയത്. 18 കാരി ജാനെറ്റ് സക്കാറിയാസ് സപാട്ടയാണ് ചികിത്സയ്‌ക്കിടെ ആശുപത്രിയിൽ മരണപ്പെട്ടത്.
കഴിഞ്ഞയാഴ്ച മോൺട്രിയലിൽ നടന്ന മത്സരത്തിൽ നെറ്റിയിലും കഴുത്തിലും ഇടിയേറ്റ് വീണ താരത്തെ നേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബോക്‌സിംഗിലെ വെൽറ്റർ വെയ്റ്റ് വിഭാഗത്തിൽ ഭാവി വാഗ്ദ്ദാനമായി മാറിയ ജാനെറ്റ് മേരി പിയർ ഹൗളിയോടാണ് ഏറ്റുമുട്ടിയത്. ജി.വി.എം ഗാലാ ഇന്റർനാഷണൽ എന്ന പ്രസിദ്ധമായ മത്സരത്തിനിടെയാണ് താരം വീണത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജാനറ്റിന്റെ നെറ്റിയിൽ ആഴത്തിൽ മുറിവേൽക്കുകയും തലയുടെ വശത്ത് ശക്തമായി ഇടിയേൽക്കുകയും ചെയ്തതായി സംഘാടകർ പറഞ്ഞു. തലക്കേറ്റ ക്ഷതമാണ് മരണകാരണമായി പറയുന്നത്. പ്രഫഷണൽ ബോക്‌സിംഗ് എന്നും അപകടരമായ ഇനമാണ്. എങ്കിലും എതിരാളികൾ പരസ്പരം അപകടപ്പെടുത്താനായി മന:പ്പൂർവ്വം ഇടിക്കാറില്ലെന്ന് ജാനെറ്റിനെ ഇടിച്ചിട്ട ഹൗളി പറഞ്ഞു.
ജാനെറ്റിന്റേത് അപ്രതീക്ഷിത വേർപാടാണ്. അവരുടെ കുടുംബാഗങ്ങൾക്കൊപ്പം എല്ലാ താരങ്ങളും ദു:ഖിതരാണ്. താനും അവരുടെ തീരാനഷ്ടത്തിൽ വേദനിക്കുന്നുവെന്നും ഹൗളി പറഞ്ഞു.















