ന്യൂഡൽഹി: ഇന്ത്യൻ സൈന്യം അതിർത്തി നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നു. ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തികളിലെ നിരീക്ഷണത്തിനായി ഡ്രോണുകളാണ് വാങ്ങുന്നത്.100 ഡ്രോണുകൾ വാങ്ങുവാൻ തീരുമാനം എടുത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭീകരർ ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.
രണ്ടു ഘട്ടങ്ങളായി 50 ഡ്രോണുകൾ വീതമാണ് വാങ്ങുന്നത്. ആയുധങ്ങൾ വഹിക്കാവുന്ന ഡ്രോണുകൾ ഉപയോഗിച്ച് നുഴഞ്ഞുകയറ്റക്കാരേയും ഭീകരരേയും ആക്രമിക്കാനാകും. 25 കിലോമീറ്റർ ദൂരപരിധിയിലുള്ള ഏത് ലക്ഷ്യസ്ഥാനവും തകർക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് സൈന്യം വാങ്ങുന്നത്.
ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തദ്ദേശീയ ഡ്രോണുകളാണ് കരസേന വാങ്ങുന്നത്. അഞ്ചു മുതൽ പത്ത് കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ വഹിക്കാനാകുന്ന ഡ്രോണുകളാണ് ഉപയോഗിക്കുക. ഇതേ ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തിയിലേക്ക് മരുന്നുകളും സൈന്യത്തിനുള്ള അവശ്യസാധനങ്ങളും എത്തിക്കാനാകുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
Comments