ന്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടാക്രമണം നടത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. രാജ്യതലസ്ഥാനത്തെ നരേലയിൽ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്. നിരവധി പേർ ആക്രമണത്തിൽ പങ്കാളികളായെന്നാണ് വിവരം. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഉടൻ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട യുവാവ് യഥാർത്ഥത്തിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവം നടന്നതിന് പിറ്റേദിവസമായിരുന്നു ആക്രമണവിവരം പോലീസിന് ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് അബോധാവസ്ഥയിൽ കിടക്കുന്ന യുവാവിനെ കാണുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ ഇയാൾ മരിച്ചു. യുവാവ് ആരാണെന്ന് ഇതുവരെ പോലീസിന് വ്യക്തമായിട്ടില്ല. 20നും 30നും ഇടയിൽ പ്രായമുള്ള ഡൽഹി സ്വദേശി തന്നെയാണെന്നാണ് വിവരം. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചിരിക്കുകയാണ്.
Comments