ന്യൂഡൽഹി: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠരായ 44 അദ്ധ്യാപകരെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചു. ദേശീയ അദ്ധ്യപക അവാർഡുകൾ നൽകിയാണ് ആദരിച്ചത്. വിദ്യാഭ്യാസ മേഖലയിലെ വിശിഷ്ട സംഭാവനകൾ പരിഗണിച്ചാണ് മികച്ച അദ്ധ്യാപകർക്ക് അവാർഡുകൾ നൽകിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആർ സി മീണയുടെ അറിയിപ്പു പ്രകാരം കാർഗിളിൽ നിന്നുള്ള അദ്ധ്യാപകർക്കും ആദരവു നൽകി. കൊറോണയുടെ പഞ്ചാത്തലത്തിൽ വിർച്വലായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
‘ഈ ദിനത്തിൽ രാജ്യത്തെ എല്ലാ അദ്ധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു. അവരെ അടുത്തറിയുമ്പോൾ വരും തലമുറയുടെ ഭാവി
അദ്ധ്യാപകരുടെ കൈകളിൽ സുരക്ഷിതമാണെന്ന് എനിക്ക് ഉറപ്പു നൽകുവാൻ സാധിക്കും. വിദ്യാർത്ഥികളിൽ പഠനത്തോടുള്ള താൽപര്യം വളർത്തേണ്ടത് അദ്ധ്യാപകരുടെ കടമയാണ്. കഴിഞ്ഞ ഒന്നര വർഷമായി ലോകം മുഴുവൻ കൊറോണ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്, ഈ സാഹചര്യത്തിൽ, എല്ലാ സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടന്നിട്ടും, കുട്ടികളുടെ വിദ്യാഭ്യാസം നിർത്താൻ അദ്ധ്യാപകർ അനുവദിച്ചില്ല. ഇതിനായി, അദ്ധ്യാപകർ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ പഠിക്കുകയും വിദ്യാഭ്യാസ പ്രക്രിയ തുടരുകയും ചെയ്തു’ എന്ന് രാഷ്‌ട്രപതി പറഞ്ഞു.
അദ്ധ്യാപകരുടെ ഓൺലൈൻ ശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ‘നിഷ്ഠ’ എന്ന പേരിൽ ഒരു സംയോജിത അദ്ധ്യാപക പരിശീലന പരിപാടി ആരംഭിച്ചതായും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
മംമ്താ പാലിവാൾ (ജിജിഎസ്എസ്എസ് ഭിവാനി, ഹരിയാന), കമൽ കിഷോർ ശർമ്മ ( സർക്കാർ സീനിയർ സെക്കൻഡറി സ്‌കൂൾ , കാണ്ടഘട്ട്, ഹിമാചൽ പ്രദേശ്), ജഗ്തർ സിംഗ് (സർക്കാർ പ്രൈമറി സ്‌കൂൾ, ഖമാനോ, ഫത്തേഗഡ് സാഹിബ്, പഞ്ചാബ്), സഞ്ജീവ് കുമാർ ശർമ്മ, (സർക്കാർ പ്രൈമറി സ്‌കൂൾ , റിയാസി, ജമ്മു കശ്മീർ), മുഹമ്മദ് അലി (സർക്കാർ മിഡിൽ സ്‌കൂൾ, കാർഗിൽ, ലഡാക്ക്) എന്നിവരാണ് അവാർഡിനർഹരായ ചില അദ്ധ്യാപകർ.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതിയും, രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തിലാണ് എല്ലാ വർഷവും അദ്ധ്യാപക ദിനം ആചരിക്കുന്നത്. 1962 ലാണ് ആദ്യമായി അദ്ധ്യാപക ദിനം ആചരിച്ചത്.
Comments