തൃശ്ശൂർ : ജന്തുജന്യ രോഗങ്ങളുടെ ഹോട്ട്‌സ് പോട്ടുകളുടെ പട്ടികയിൽ ചൈനയ്‌ക്കൊപ്പം ഇടം നേടി കേരളവും. നേച്വർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം ഉള്ളത്. ജന്തുജന്യ രോഗങ്ങളുടെയും കൊതുകുകൾ പരത്തുന്ന വൈറസ് ബാധകളുടെയും കേന്ദ്രമായി കേരളം മാറുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.
ഇറ്റലി, അമേരിക്ക, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത് . ഭൂമി ഉപയോഗത്തിലുണ്ടായ മാറ്റവും കന്നുകാലി വിപ്ലവവും റൈനോലോഫിഡ് വവ്വാലുകളിൽ നിന്നുള്ള വൈറസ് വ്യാപന ഭീഷണി ഉയർത്തുന്നുവെന്ന വിഷയത്തിലായിരുന്നു പഠനം. ഇതിന് മുൻപ് ഗ്ലോബൽ ട്രെൻഡ്‌സ് ഇൻ എമർജിംഗ് ഇൻഫെക്ഷ്യസ് ഡിസീസ് എന്ന വിഷയത്തിൽ നടത്തിയ പഠനത്തിലും പകർച്ചവ്യാധിയുടെ കേന്ദ്രമായി കേരളം മാറുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.
സൂണോട്ടിക് രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനുള്ള പ്രധാനകാരണങ്ങളായ വനശിഥിലീകരണം, ഉയർന്ന വളർത്തുമൃഗ സാന്ദ്രത, ഉയർന്ന ജനസാന്നിദ്ധ്യം എന്നിവ ഒന്നിച്ചുവരുന്ന മേഖലകളെയാണ് ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്താറുള്ളത്. ഈ മൂന്ന് കാരണങ്ങളും കേരളത്തിലും ഉണ്ടെന്ന് പഠനത്തിൽ പറയുന്നു. കേരളത്തിനും ചൈനയ്‌ക്കും പുറമേ ജാവ, ഭൂട്ടാൻ, കിഴക്കൻ നേപ്പാൾ, എന്നിവയാണ് മറ്റ് ഹോട്ട് സ്‌പോട്ടുകൾ.
Comments