കാബൂൾ: കാബൂൾ നഗരത്തിൽ പാക് വിരുദ്ധ റാലിയുമായി ആയിരങ്ങൾ. പാകിസ്താൻ താലിബാനെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കു ചേർന്നത്. ഇസ്ലാമാബാദിനും ഐഎസ്ഐക്കുമെതിരെ മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് പ്രതിഷേധം നടത്തിയത്. പാകിസ്താനെതിരെയുള്ള പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയായിരുന്നു റാലി. പ്രതിഷേധക്കാർക്ക് നേരെ താലിബാൻ ഭീകരർ വെടിയുതിർത്തു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല.
കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഇവിടെ നിന്ന് കാബൂൾ സെറീന ഹോട്ടലിലേക്കായിരുന്നു മാർച്ച്. പാക് ഐഎസ്ഐ മേധാവി ഏതാനും ദിവസങ്ങളായി ഈ ഹോട്ടലിൽ തങ്ങിയിരുന്നു. താലിബാനുള്ളിലെ ഉൾപ്പോരും ആഭ്യന്തര പ്രശ്നങ്ങളും പരിഹരിക്കാൻ ഐഎസ്ഐ മദ്ധ്യസ്ഥത വഹിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. തെരുവുകളിലൂടെ പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ച് ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
Anger mounting on the streets of Kabul, people chanting "freedom" and "death to Pakistan". The demonstrators, many of them women, are in the centre of the Afghan capital #Afghanistan pic.twitter.com/Jg5RDzFsiA
— Yalda Hakim (@BBCYaldaHakim) September 7, 2021
കഴിഞ്ഞ 20 വർഷമായി താലിബാന് എല്ലാ വിധ പിന്തുണയും നൽകി വരുന്ന രാജ്യമാണ് പാകിസ്താൻ. പാകിസ്താൻ തങ്ങളുടെ രണ്ടാം വീടാണെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. താലിബാന്റെ സർക്കാർ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച രാജ്യങ്ങളിലൊന്ന് കൂടിയാണ് പാകിസ്താൻ. പുതിയ സർക്കാർ രൂപീകരണത്തിലും പാകിസ്താന് നിർണായക പങ്കാളിത്തമുണ്ടാകുമെന്ന് താലിബാൻ വക്താക്കളിലൊരാളായ സുഹൈൽ ഷഹീൻ പറഞ്ഞിരുന്നു. താലിബാൻകാരിൽ പലരുടേയും ഭാര്യമാരും കുടുംബവുമെല്ലാം ഇപ്പോഴും പാകിസ്താനിലാണെന്നും സുഹൈൽ കൂട്ടിച്ചേർത്തു.
Comments