ന്യൂഡൽഹി: ഇന്ത്യ-ഓസ്ട്രേലിയൻ നാവികസേനകൾ സംയുക്ത സൈനിക പരിശീലനം ആരംഭിച്ചു. ഓസിൻഡെക്സ് എന്ന ചുരുക്ക പേരിലാണ് ഈ ഉദ്യമം അറിയപ്പെടുന്നത്.
സെപ്റ്റംബർ ആറിന് തുടങ്ങിയ പരിശീലനം സെപ്റ്റംബർ പത്തിന് അവസാനിക്കും. ഇന്ത്യയുടെ ഐഎൻഎസ് ശിവാലികും, ഐഎൻഎസ് കാഡ്മറ്റും ഇതിൽ പങ്കെടുക്കുന്നുണ്ട്.
റോയൽ ഓസ്ട്രേലിയൻ നേവിയുടെ( ആർഎഎൻ) അൻസാക്ക് ക്ലാസ് ഫ്രിഗേറ്റ്, എച്എംഎഎസ് വാരമുങ്ക എന്നീ കപ്പലുകളാണ് ഓസ്ട്രേലിയൻ സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടിയ യുദ്ധകപ്പലുകളാണ് ശിവാലികും കാഡ്മറ്റും. റഡാറുകൾ ഉപയോഗിച്ച് പോലും കണ്ടെത്താനാവാത്ത ഗൈഡഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റാണ് ഐഎൻഎസ് ശിവാലിക്. ശത്രുക്കളെ ഫലപ്രദമായി പ്രതിരോധിക്കാൻ ശേഷിയുള്ള യുദ്ധകപ്പലാണ് ഐഎൻഎസ് കാഡ്മറ്റ്. വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള ഇന്ത്യൻ നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമാണ് ഈ കപ്പലുകൾ.
2015ലെ ഉഭയകക്ഷി നാവിക അഭ്യാസത്തിൽ തുടക്കം കുറിച്ച ഉദ്യമമാണ് ഓസിൻഡെക്സ്. 2019ൽ ബംഗാൾ ഉൾക്കടലിൽ അഭ്യാസങ്ങളുടെ മൂന്നാം പതിപ്പ് നടത്തിയിരുന്നു. മൂന്നാം പരിശീലനത്തിൽ അന്തർവാഹിനി പ്രതിരോധ അഭ്യാസങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്.
Comments