കൊച്ചി: മഹാകവി കുമാരനാശാന്റേത് വെറും അപകടമരണമായിരുന്നില്ല എന്ന് ഭാര്യ ഭാനുമതിയമ്മക്കും സംശയം ഉണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ഭാനുമതിയമ്മ ഇക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ആലുവയ്‌ക്കടുത്ത് ചെങ്ങമനാട് യൂണിയൻ ടൈൽ വർക്ക്‌സ് എന്ന പേരിൽ കുമാരനാശാൻ ഒരു ഓട്ടുകമ്പനി സ്ഥാപിച്ചിരുന്നു. ആശാന്റെ മരണ ശേഷം കമ്പനി നോക്കി നടത്തിയത് ഭാനുമതിയമ്മയാണ്. ഫാക്ടറി നോക്കി നടത്താനായി ഭാനുമതിയമ്മ പിന്നീട് ആലുവയിലേക്ക് താമസ്സം മാറ്റിയിരുന്നു.
കമ്പനിയിൽ ഉപയോഗിക്കുന്ന കളിമണ്ണിന്റെ കണക്കെടുത്ത് റോയൽറ്റി നിശ്ചയിച്ചികുന്നത് എൻ പദ്മനാഭൻ എന്നയാളാണ്. കുമാരനാശാന്റെ കുടുംബ സുഹൃത്തായിരുന്നു പദ്മനാഭൻ. തിരുവനന്തപുരം പേട്ട സ്വദേശിനിയായ ഭാനുമതിയമ്മ ജന്മനാട്ടിലേക്ക് വരുമ്പോൾ ആക്കുളത്തുള്ള പദ്മനാഭന്റെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. ഈ അവസരത്തിലാണ് ആശാന്റെ മരണത്തിൽ സംശയമുണ്ടെന്ന് ഭാനുമതിയമ്മ പറഞ്ഞത്.
കൊല്ലത്ത് നിന്നും ഫാക്ടറിയലേക്കുള്ള യാത്രയ്‌ക്കിടെയാണ് ആശാന്റെ ബോട്ട് അപകടത്തിൽപ്പെടുന്നത്. പല്ലനയാറ്റിൽ വെച്ച് റെഡീമർ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മരണത്തിന്റെ ദുരൂഹത പുറത്തുവരാത്തതിൽ ഭാനുമതിയമ്മ ദുഃഖിതയായിരുന്നു. മാപ്പിള കലാപത്തെ കഠിനമായി വിമർശിക്കുന്ന ദുരവസ്ഥ എന്ന ആശാന്റെ കൃതിയാണ് മരണത്തിലേക്ക് നയിച്ചതെന്ന ചർച്ച ഇന്നും സജീവമാണ്. ഇതിനിടെയാണ് ആശാന്റെ മരണത്തിൽ ഭാര്യയ്‌ക്കും സംശയമുണ്ടായിരുന്നുവെന്ന വിവരം പുറത്തുവരുന്നത്.
Comments