പാരീസ്: 2015ൽ നടന്ന പാരീസ് ഭീകരാക്രമണ പരമ്പരകളുടെ വിചാരണ ഫ്രാൻസിൽ ആരംഭിച്ചു. രാജ്യത്തിന്റെ ആധുനിക നിയമ സംവിധാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിചാരണയാണിത്. 2015ൽ ഫ്രാൻസിന്റെ തലസ്ഥാന നഗരമായ പാരീസിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് ആസൂത്രണം നടത്തുകയും പങ്കാളികളാകുകയും ചെയ്ത ജീവിച്ചിരിക്കുന്ന 20 പേരുടെ വിചാരണയാണ് നടക്കുന്നത്. കേസിലെ 1800 പരാതിക്കാരും വിചാരണയിൽ പങ്കെടുക്കുമെന്നാണ് വിവരം.
വിചാരണ നടക്കുന്നതിൽ സലാ അബ്ദുസ്ലാം എന്ന കുറ്റവാളി മാത്രമാണ് ആക്രമണത്തിൽ നേരിട്ട് പങ്കുവഹിച്ചിട്ടുള്ളത്. മറ്റുള്ളവർ ആസൂത്രണം ചെയ്തവരും ആക്രമണത്തിനായി സഹായിച്ചവരുമാണ്. 542 ഖണ്ഡങ്ങളായി തിരിച്ച പത്ത് ലക്ഷം പേജുകളടങ്ങുന്ന കേസ് ഫയലാണ് പാരീസ് ആക്രമണത്തിന്റേത്. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ട് അടങ്ങുന്ന 300 സാക്ഷികളും 330 അഭിഭാഷകരും ഉൾപ്പെട്ട കേസിൽ 145 ദിവസങ്ങൾ കൂടി വാദം തുടർന്ന് 2022 മെയ് മാസത്തിൽ കേസ് അവസാനിക്കും.
2015ൽ പാരീസിലെ ഹോട്ടലുകളിലും തീയ്യറ്ററുകളിലും സ്‌റ്റേഡിയത്തിലുമായാണ് ഭീകരാക്രമണം നടന്നത്. തുടർന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. മധ്യപാരീസിലെ ബറ്റാക്ലൻ തിയ്യേറ്ററിലാണ് നൂറോളം നിരപരാധികൾ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിക്കാതെയെത്തിയ അക്രമിസംഘം കലാപരിപാടി കാണാൻ എത്തിയവർക്കിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. സമീപത്തെ രണ്ട് റെസ്റ്റോറന്റുകളിലും വെടിവെയ്പ്പ് നടന്നു. ഫ്രാൻസ്-ജർമനി സൗഹൃദ മത്സരം നടക്കുന്നതിനിടെ വടക്കൻ പാരീസിലെ ഫുട്‌ബോൾ സ്‌റ്റേഡിയത്തിന് പുറത്ത് മൂന്ന് തവണ സ്‌ഫോടനവും ഇതിന് പിന്നാലെ നടന്നു. രാജ്യത്തുണ്ടായിരുന്ന അഭയാർത്ഥി ക്യാമ്പുകളിൽ അക്രമികൾ തീയിട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു.
ലോകത്തെ തന്നെ നടുക്കിയ ഭീകരാക്രമണ പരമ്പരകളുടെ വെടിവെയ്പ്പിലും സ്‌ഫോടനത്തിലുമായി 130ഓളം പേർ കൊല്ലപ്പെടുകയും 350ലേറെ പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ.















