വാഷിങ്ടൺ: പെട്ടെന്നൊരു ദിവസം ഓർമകൾ നഷ്ടപ്പെടുന്ന അവസ്ഥയെ സരസമായി നമുക്ക് മുന്നിൽ അവതരിപ്പിച്ച ഹോളിവുഡ് സിനിമയാണ് ’50 ഫസ്റ്റ് ഡേറ്റ്സ്’. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വിനീത് ശ്രീനിവാസൻ-നമിത ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇറങ്ങിയ റൊമാന്റിക് കോമഡി ചിത്രം ‘ഓർമയുണ്ടോ ഈ മുഖ’വും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഒരു സുപ്രഭാതത്തിൽ ഉറ്റവരെ മറന്നുപോകുകയോ ഒരു നിശ്ചിത കാലത്ത് സംഭവിച്ച കാര്യങ്ങളെ ഓർത്തെടുക്കാൻ കഴിയാത്തതോ ആയ അവസ്ഥ എത്രമാത്രം ഭയാനകരമാണെന്ന് ഈ സിനിമികളിലൂടെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത് യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച അമേരിക്കൻ സ്വദേശിയുടെ കഥയാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. 2020ൽ നിന്നും 1999ലേക്ക് എത്തിയ ഡാനിയേലിന്റെ കഥ..
ഹിയറിങ് സ്പെഷ്യലിസ്റ്റായ ഡാനിയൽ പോർട്ടർ രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ സമീപം കിടക്കുന്ന ഭാര്യയെ പോലും തിരിച്ചറിഞ്ഞില്ലെന്നത് ഏറെ വിചിത്രമായിരുന്നു. ഒറ്റ രാത്രിയിലെ ഉറക്കത്തിന് ശേഷം ഡാനിയിലിന്റെ ഓർമകൾ 20 വർഷം പിറകോട്ടെത്തി. 1999ന് ശേഷമുണ്ടായ സംഭവങ്ങളോ പരിചയപ്പെട്ട വ്യക്തകളോ ഒന്നും തന്നെ ഡാനിയലിന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. ആറ് വയസുള്ള മകളുടെ അച്ഛനായ ഡാനിയേൽ 16കാരന്റെ ചേഷ്ടകളോടെ സ്‌കൂൾ കുട്ടിയായി മാറിയ കാഴ്ച ഭാര്യ റൂത്ത് ഞെട്ടലോടെയാണ് കണ്ടുനിന്നത്. മദ്യപിച്ച് മദോന്മത്തനായി ഏതോ സ്ത്രീയുടെ കൂടെ കിടക്ക പങ്കിട്ടതാണ് താനെന്ന് അതിരാവിലെ ഉറക്കമുണർന്ന ഡാനിയൽ കരുതി. 16കാരനാണെന്ന് വിശ്വസിക്കുന്ന ഡാനിയേൽ കണ്ണാടിയിൽ പ്രതിരൂപം കണ്ടതോടെ താനെങ്ങനെ ഇത്ര തടിച്ചുവീർത്തുവെന്ന് ചോദിച്ച് അലറികരഞ്ഞു. ഭാര്യ റൂത്ത് എത്ര പറഞ്ഞിട്ടും സത്യം വിശ്വസിക്കാൻ അയാൾ തയ്യാറായില്ല. പൊന്നോമനയായ മകളെ പോലും ഓർത്തെടുക്കാൻ കഴിയാതിരുന്ന ഡാനിയേൽ ഏറെ പ്രിയപ്പെട്ട തന്റെ വളർത്തു പട്ടികളെ കണ്ട് ഭയന്നുവിറക്കുകയും ചെയ്തതോടെ റൂത്ത് മാതാപിതാക്കളെ അറിയിച്ചു. 20 വർഷം മുമ്പുള്ള ഓർമകളിൽ മാതാപിതാക്കൾ ഉണ്ടെന്നതിനാൽ അവർ പറയുന്നത് ഒടുവിൽ ഡാനിയേൽ വിശ്വസിച്ചു.
ഉടൻ തന്നെ ഡാനിയേലുമായി റൂത്ത് ആശുപത്രിയിൽ എത്തി. 24 മണിക്കൂറിനുള്ളിൽ ഡാനിയേലിന്റെ ഓർമശക്തി സാധാരണ നിലയിലാകുമെന്ന് ആശുപത്രി അധികൃതർ റൂത്തിനോട് പറഞ്ഞു. ദിവസങ്ങളും ആഴ്ചകളും കടന്നുപോയിട്ടും ഡാനിയേലിന് കഴിഞ്ഞ 20 വർഷത്തെ ഒരു സംഭവവും എന്തിനേറെ റൂത്തിനെ പോലും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് വിദഗ്ധ ചികിത്സ തേടിയപ്പോൾ ട്രാൻസിയന്റ് ഗ്ലോബൽ അമ്നേഷ്യയാണ് ഡാനിയേലിന് സംഭവിച്ചതെന്ന് ഡോക്ടർമാർ കണ്ടെത്തി. 2020ലാണ് ഡാനിയേലിന് രോഗം സ്ഥിരീകരിച്ചത്. ഇത് എങ്ങനെ സംഭവിച്ചെന്നറിയാൻ ഡാനിയേലിന്റെ മുൻകാല ജീവിതം ഡോക്ടർമാർ പഠനവിധേയമാക്കി. ഒരു വർഷം മുമ്പ് (2019) ഡാനിയേലിന് ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിനുണ്ടായ മാനസിക സംഘർഷമാണ് രോഗത്തിലേക്ക് നയിച്ചതെന്ന് പഠനത്തിൽ കണ്ടെത്തി. പണമില്ലാതായപ്പോൾ തന്റെ വീടും വസ്തുക്കളും വിറ്റുപെറുക്കി മിസൗറിയിലേക്ക് പോയ ഡാനിയേലും കുടുംബവും ഏറെ കഷ്ടപ്പെട്ടാണ് പിന്നീട് ജീവിച്ചത്. ഇക്കാലയളവിൽ ഡാനിയേൽ അനുഭവിച്ച മാനസിക സമ്മർദ്ദങ്ങളുടെ പരിണിതഫലമായാണ് ഓർമകൾ തകരാറിലായതെന്ന് ഡോക്ടർമാർ പറയുന്നു.
ഇപ്പോഴും ഭാര്യയെയും മകൾ ലിബ്ബിയെയും ഓർത്തെടുക്കാൻ ഡാനിയേലിന് കഴിഞ്ഞിട്ടില്ല. താൻ രോഗബാധിതനാണെന്ന തിരിച്ചറിവോടെ കുടുംബത്തോടൊപ്പം ജീവിക്കുകയാണ് ഡാനിയേൽ. പ്രിയതമനെ കൈവിടാതെ ഭാര്യ റൂത്തും..
Comments