കാബൂൾ: പുതിയ സർക്കാരിനും പാകിസ്താനുമെതിരായ പ്രക്ഷോഭങ്ങൾ ശക്തമായതോടെ കാബൂളിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്ത് താലിബാൻ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യാപകമായി പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. ഇത്തരം ആൾക്കൂട്ട പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്യാൻ താലിബാൻ തീരുമാനിച്ചത്. താലിബാൻ ഇന്റലിജൻസ് വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സമൂഹമാദ്ധ്യമങ്ങൾ വഴി താലിബാൻ വിരുദ്ധ സന്ദേശം പ്രചരിക്കുമെന്നും താലിബാൻ ഇന്റലിജൻസ് ഉത്തരവിൽ പറയുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് കാബൂളിൽ നടക്കുന്ന താലിബാൻ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തത്. താലിബാൻ സർക്കാരിന് പ്രധാന പിന്തുണ നൽകുന്നത് പാകിസ്താനാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. പ്രതിഷേധങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ തെരുവുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മുൻപ് സർക്കാരിന്റെ നിർദ്ദേശം വാങ്ങണമെന്നും താലിബാൻ ഉത്തരവ് ഇറക്കിയിരുന്നു.
Comments