കാബൂൾ: അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്ത താലിബാൻ അവരുടെ തനിനിറം കാണിക്കുവാൻ തുടങ്ങിയിരിക്കുന്നു. മുൻ അഫ്ഗാൻ സർക്കാരുദ്യോഗസ്ഥരുടെ അടക്കം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ താലിബാൻ ഉത്തരവിട്ടു.
മുൻ അഫ്ഗാൻ മന്ത്രിമാർ, എംപി, മേയർ എന്നീ ഉന്നത ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ എല്ലാവരുടെയും അക്കൗണ്ടുകളും മരവിപ്പിക്കും. യു എസ് പിന്തുണച്ചിരുന്ന ഭരണകാലത്തെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അടങ്ങിയ പട്ടിക താലിബാൻ സ്വകാര്യ ബാങ്കുകൾക്ക് കൈമാറി. ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
താലിബാൻ അഫ്ഗാൻ പിടിച്ചെടുത്ത ശേഷം ബാങ്കുകൾ അടഞ്ഞു കിടക്കുകയാണ്. ഇവ തുറക്കണമെന്ന് ബാങ്കുകൾക്ക് താലിബാൻ ഉത്തരവ് നൽകി.
നിരവധി പേരാണ് പണം പിൻവലിക്കാനായി ബാങ്കുകളെ സമീപിച്ചത്. അമേരിക്കയുമായി ബന്ധപ്പെട്ട അഫ്ഗാൻ ഫണ്ടുകൾ പ്രസിഡന്റ് ജോ ബൈഡൻ മരവിപ്പിച്ചിരുന്നു. അഫ്ഗാന് വേണ്ടി മാറ്റിവെച്ച 440 മില്ല്യൺ ഡോളർ ഫണ്ട് ഐഎംഎഫും തടഞ്ഞു.
Comments