രാജസ്ഥാൻ: അതിർത്തി പ്രദേശങ്ങളിലെ ദേശീയ പാതകളിൽ ഇനി യുദ്ധവിമാനവും ഇറങ്ങും. രാജസ്ഥാൻ അതിർത്തിയിൽ നിർമ്മിച്ച എയർസ്ട്രിപ്പ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാജ്യത്തിന് സമർപ്പിച്ചു. കേന്ദ്രമന്ത്രിമാരെ വഹിച്ച വിമാനം ബാർമർ ദേശീയ പാതയിൽ ഇറങ്ങിയതോടെ രാജ്യം പ്രതിരോധ രംഗത്ത് സുപ്രധാനമായ ചുവട്വയ്പ്പ്് നടത്തി. ഇന്ത്യൻ വ്യോമസേനയുടെ സൂപ്പർ ഹെർകുലീസ് വിമാനമാണ് പറന്നിറങ്ങിയത്.
രാജ്യസുരക്ഷയ്‌ക്ക് ഇത് ചരിത്രമുഹൂർത്തമാണെന്നും സി-130 വിമാനമിറക്കികൊണ്ട് അതിർത്തിയിൽ എപ്പോഴും വ്യോമസേന സജ്ജമാണെന്ന് തെളിയിച്ചെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ദേശീയപാതയിലെ റൺവേകൾ സൈനികപരമായി നമ്മുടെ കരുത്തിന്റേയും ജാഗ്രതയുടേയും ഉത്തമ ഉദാഹരണമാണെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ സാട്ടാ-ഗന്ധാവ് അതിർത്തി മേഖലയിലെ ദേശീയപാത-925 എയിലാണ് വ്യോമസേനയ്‌ക്കായി വിമാനമിറങ്ങാനുള്ള സ്ഥിരം സംവിധാനം ഒരുക്കിയിട്ടുള്ളത്. കേന്ദ്ര ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്, ആർ.കെ.എസ് ബദൗരിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അതിർത്തിയിലുടനീളം 20 മേഖലകളിൽ വ്യോമസേനയ്‌ക്കായി റൺവേകളും ഹെലിപ്പാടുകളും ഒരുങ്ങുന്നത്. റൺവേയ്‌ക്കൊപ്പം മൂന്ന് ഹെലിപ്പാടുകളും ദേശീയ പാതാ അതോറിട്ടി നിർമ്മിച്ചു. 19 മാസം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കുന്ദർപുര, സിംഘാനിയ, ബക്കാസർ എന്നിവിടങ്ങളിലാണ് ഹെലിപ്പാഡ് നിർമ്മിച്ചിട്ടുള്ളത്. സൈനീകാവശ്യങ്ങൾക്ക് മാത്രമല്ല രക്ഷാ പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗപ്പെടുത്താം. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള എല്ലാ വിമാനങ്ങളും ഇറങ്ങാൻ പാകത്തിനാണ് എയർസ്ട്രിപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
Comments