കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12കാരന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടിയില്ലെന്ന ആരോപണത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ വിശദീകരണം തേടി. ജില്ലാ കളക്ടർ, ഡിഎംഒ എന്നിവരിൽ നിന്നാണ് വിശദീകരണം തേടിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ കുട്ടിയെ വിശദമായ പരിശോധനകൾക്ക് വിധേയനാക്കിയിരുന്നില്ലെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെ പൊതു പ്രവർത്തകനായ കുന്ദമംഗലം സ്വദേശി നൗഷാദ് തെക്കയിൽ നൽകിയ പരാതിയിലാണ് കമ്മീഷൻ ഇടപെടൽ.
അതേസമയം കുട്ടിയുമായി സമ്പർക്കം പുലർത്തിയവരിൽ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ട 68 പേരുടെയും പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയി. ആകെ 274 പേരാണ് കുട്ടിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നത്. ഇതിൽ ഏഴ് പേർക്ക് പനിയുടെ ലക്ഷണങ്ങളുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയക്കും.
Comments