ന്യൂഡൽഹി: കൊറോണ വൈറസിന്റെ ചികിത്സയക്കായി രാജ്യം മുഴുവനും പരമ്പരാഗത അറിവുകളോ വീട്ടുവൈദ്യങ്ങളോ ഉപയോഗിക്കുന്നതിന് നിർദേശം നൽകാനാവില്ലെന്ന് സുപ്രീംകോടതി.
ചുവന്ന ഉറുമ്പിന്റെ ചട്ടിണി ഔഷധഗുണമുള്ളതാണെന്നും അത് കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒഡീഷ സ്വദേശിയുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
സാധാരണയായി ഒഡീഷ, ചത്തീസ്ഗണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളിൽ ചുമ,പനി,ജലദോഷം തുടങ്ങി രോഗങ്ങളുടെ ചികിത്സയ്ക്കായ് ചുവന്ന ഉറുമ്പുകളുടേയും പച്ചമുളകുകളുടേയും മിശ്രിതം ഉപയോഗിച്ച് വരുന്നുണ്ട്. ഇവയിൽ ഫോമിക് ആസിഡ്, പ്രോട്ടീൻ, കാത്സ്യം, വിറ്റാമിൻ തുടങ്ങി നിരവധി പോക്ഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് കൊറോണ ചികിത്സയ്ക്കും വ്യാപകമായി ഉപയോഗിക്കണമെന്നാണ് ഒഡീഷയിലെ ആദിവാസി യുവാവായ നയാധർ പധിയാലിന്റെ ആവശ്യം. നേരത്തെ ഈ ആവശ്യവുമായി യുവാവ് ഒറീസ്സ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളുകയായിരുന്നു. തുടർന്നാണ് യുവാവ് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
എന്നാൽ പരമ്പഗരാതമായ അറിവുകളും ചികിത്സകളും ലഭ്യമാണെങ്കിലും സ്വന്തം ഉത്തരവാദിത്വത്തിൽ ഉപയോഗിക്കാനെ നിർദ്ദേശിക്കാനാവുകയുള്ളൂ.ഇത് രാജ്യത്തിന് മുഴുവനായി നിർദ്ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഡി.വെ ചന്ദ്രചൂഡ്, വിക്രം നാഥ്,ഹിമ കോഹ്ലി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.അതേസമയം യുവാവിനോട് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനെടുക്കാൻ കോടതി നിർദ്ദേശിച്ചു.
യുവാവിന്റെ അവകാശവാദങ്ങൾ വിലയിരുത്താൻ കഴിഞ്ഞ വർഷം ഒഡീഷ ഹൈക്കോടതി സിഎസ്ഐആറിനും ആയുഷ് മന്ത്രാലയത്തിനും നിർദേശം നൽകിയിരുന്നു.തുടർന്ന് യുവാവിന്റെ അവകാശവാദങ്ങൾ പ്രായോഗികമല്ലന്ന് കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് ഹൈക്കോടതി ഹർജി തള്ളിയതും യുവാവ് സുപ്രീം കോടതിയെ സമീപിച്ചതും.
Comments