കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ സർക്കാർ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങുകൾ റദ്ദാക്കി. പുതിയ സർക്കാർ രൂപീകരണവിമായി ബന്ധപ്പെട്ട് താലിബാനും സഖ്യകക്ഷികളും തമ്മിൽ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് ചടങ്ങുകൾ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ധൂർത്ത് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന വാദവുമായി താലിബാൻ രംഗത്തെത്തി.
അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണ വാർഷികമായ സെപ്റ്റംബർ 11ന് സർക്കാർ അധികാരമേൽക്കുന്ന ചടങ്ങ് നടത്താനായിരുന്നു താലിബാൻ പദ്ധതിയിട്ടിരുന്നത്. ചടങ്ങിലേക്ക് റഷ്യ, ഇറാൻ, ചൈന, ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു.
താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ആഘോഷങ്ങൾ നടത്തുവാനുള്ള തീരുമാനത്തെ അമേരിക്കയും, നാറ്റോ സഖ്യകക്ഷികളും എതിർത്തിരുന്നു. സത്യപ്രതിജ്ഞ നടത്തുന്നതിൽനിന്നു പിന്മാറാൻ താലിബാന് നിർദേശം നൽകണമെന്ന് അമേരിക്കയുൾപ്പെടെ ഖത്തറിനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല എന്ന് റഷ്യയും അറിയിച്ചു.
പാകിസ്ഥാനെയും താലിബാൻ വിമർശിച്ചു. ലോകരാജ്യങ്ങൾക്കിടയിൽ താലിബാന് നിലനിന്നിരുന്ന മതിപ്പ് പാകിസ്ഥാൻ നശിപ്പിച്ചുയെന്ന് താലിബാന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി മുല്ല ഫസൽ പറഞ്ഞ ഓഡിയോ ക്ലിപ്പിലൂടെയാണ് വിമർശനം പുറത്തായത്. സർക്കാർ രൂപീകരണത്തിലും ക്യാബിനറ്റ് പദവികളിൽ പാകിസ്ഥാനുമായുള്ള ഭിന്നത വ്യക്തമാക്കുന്നതും, ഐഎസ്‌ഐ തലവന്റെ ഇടപെടൽ വെളിപ്പെടുത്തുന്നതുമാണ് ശബ്ദ സന്ദേശം.
Comments