കൊച്ചി: മലയാള സിനിമയിൽ ആദ്യ ‘സ്റ്റയിലിഷ് വില്ലൻ’ കഥാപാത്രമായിരുന്നു ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി. മലയാളത്തിലെ വില്ലൻ സങ്കൽപ്പങ്ങൾക്ക് പുതിയ തലംനൽകാൻ റിസബാവ അവതരിപ്പിച്ച കഥാപാത്രത്തിന് കഴിഞ്ഞു. സുന്ദരമായ മുഖവും സ്വർണ നിറത്തിലുള്ള കണ്ണടയും സ്യൂട്ടും ചുണ്ടിലെരിയുന്ന സിഗരറ്റുമായെത്തി റിസബാവയുടെ ജോൺ ഹോനായി മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. 1990 സിദ്ധീഖ് ലാൽ കൂട്ടുകെട്ടിലൂടെ പിറവിയെടുത്ത ഇൻ ഹരിഹർ നഗരിലെ വില്ല കഥാപാത്രമായ ജോൺ ഹോനായി ഏറെ ശ്രദ്ധിക്കപ്പെട്ടു.
വില്ലൻ കഥാപാത്രങ്ങളാണ് കൂടുതൽ ലഭിച്ചതെങ്കിലും കിട്ടിയ അവസരങ്ങളിൽ കഴിവ് തെളിയിക്കാൻ സാധിച്ചു. 1990 ൽ തന്നെ പുറത്തിറങ്ങിയ ഷാജി കൈലാസിന്റെ ചിത്രമായ ഡോക്ടർ പശുപതിയിൽ നായകനായും അഭിനയിച്ചു. എന്നാൽ അദ്ധേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത് ഇൻ ഹരിഹർ നഗരിലെ ജോൺ ഹോനായി തന്നെ. ഈ ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് തുടരെ അവസരങ്ങൾ അദ്ധേഹത്തെ തേടിയെത്തിയത്.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഉച്ചയോടെ മോശമാകുകയായിരുന്നു. 1966 സെപ്തംബറിൽ കൊച്ചിയിലായിരുന്നു റിസബാവയുടെ ജനനം.
നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തിയത്. പിന്നീട് സീരിയലുകളിലും സജീവമായി. 1984 ൽ പുറത്തിറങ്ങിയ വിഷുപക്ഷിയാണ് ആദ്യ ചിത്രം. അനിയൻ ബാവ ചേട്ടൻ ബാവ, ചമ്പക്കുളം തച്ചൻ, നേരറിയാൻ സിബിഐ, ഹലോ തുടങ്ങിയ നൂറിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. സിനിമാ ഡബ്ബിംഗ് മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്.
Comments