ന്യൂഡൽഹി: രാജ്യത്ത് ആദ്യത്തെ സമ്പൂർണ്ണ ഹിന്ദു പഠന കോഴ്‌സുമായി ബനാറസ് സർവ്വകലാശാല. സ്വാതന്ത്ര്യ സമര സേനാനിയും തമിഴ് കവിയുമായിരുന്ന സുബ്രഹ്മണ്യ ഭാരതിയുടെ പേരിലാണ് ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ പഠന വിഭാഗം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുബ്രഹ്മണ്യ ഭാരതി ചെയർ പ്രഖ്യാപിച്ചത്.
സർദാർ വല്ലഭഭായി പട്ടേൽ മുന്നോട്ടുവെച്ച ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയമാണ് സുബഹ്മണ്യ ഭാരതിയുടെ രചനകളിൽ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സർവ്വകലാശാലയിലെ കലാ വിഭാഗത്തിനായിരിക്കും സുബ്രഹ്മണ്യ ഭാരതി ചെയറിന്റെ ചുമതല.
സർവ്വകലാശാലയിൽ ഹിന്ദു പഠനത്തിനായി പുതിയ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ആരംഭിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സൈന്യത്തിലെ വനിതാ പ്രാതിനിധ്യം, യുദ്ധ തന്ത്രം അവിഷ്‌കരിക്കലും നിർവ്വഹണവും, സൈനിക വിന്യാസം, തുടങ്ങിയ വിഷയങ്ങൾ ഈ കോഴ്‌സിലെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തും.
എംഎ ഹിന്ദു സ്റ്റഡീസ് എന്ന പേരിലാണ് കോഴ്‌സ്. ആദ്യ ബാച്ചിൽ 40 വിദ്യർത്ഥികൾക്കാണ് പ്രവേശനം അനുവദിക്കുക. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഹിന്ദു പഠനമായിരിക്കും ഈ കോഴ്‌സ്. വേദിക് രചനകളിലുള്ള പ്രതിരോധപാഠങ്ങൾ വർത്തമാന ഇന്ത്യയിലെ വെല്ലുവിളികളെ നേരിടാൻ എങ്ങനെ സഹായിക്കുമെന്ന അന്വേഷണമാണ് സൈനിക പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സർവകലാശാലാ അധികൃതർ വ്യക്തമാക്കി.
Comments