ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ഉത്തർപ്രദേശ്, ന്യൂഡൽഹി, ഹരിയാന, രാജസ്ഥാൻ സർക്കാരുകളോടാണ് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്. സിംഘു, തിക്രി, ഗാസിപ്പൂർ അടക്കം അതിർത്തികളിൽ തുടരുന്ന സമരം ജന ജീവിതത്തെ ബാധിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നോട്ടീസ്.
കഴിഞ്ഞ വർഷം നവംബർ 26 മുതൽ ഡൽഹി അതിർത്തികൾ ഉപരോധിച്ചാണ് പ്രതിഷേധക്കാർ സമരം തുടങ്ങിയത്. സിംഘുവിൽ അടക്കം പ്രധാനപാത ഉപരോധിച്ചുള്ള സമരം ഡൽഹിയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചുവെന്നും സമരം നടക്കുന്നതിനാൽ കിലോ മീറ്ററുകളോളം ചുറ്റി പോകേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും പരാതിയിൽ പറയുന്നു. കൂടാതെ സിംഘുവിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന 9000ത്തിൽ അധികം ചെറുകിട സ്ഥാപനങ്ങളെ സമരം ബാധിച്ചുവെന്നും കമ്മീഷൻ കണ്ടെത്തി.
സമര സ്ഥലങ്ങളിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും പരാതി ലഭിച്ചുവെന്ന് മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സ്ഥിതി നാല് സംസ്ഥാനങ്ങളും കമ്മീഷനെ ബോധിപ്പിക്കാനും നിർദ്ദേശമുണ്ട്. അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും പോലീസ് മേധാവിയ്‌ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം ഇത്തരം നീക്കം കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. മൂന്നാം ഘട്ട സമരത്തിന്റെ ഭാഗമായി നാളെ ജയ്പ്പൂരിലാണ് മഹാപഞ്ചായത്ത് നടക്കുന്നത്.
Comments