ഇന്ത്യയുടെ അഭിമാനവും ശത്രു രാജ്യങ്ങളുടെ പേടി സ്വപ്നവും .. കരയിലും കടലിലും ആകാശത്തും ഇന്ത്യൻ പ്രതിരോധ ശക്തിയുടെ കുന്തമുന.ലോകത്തെ തന്നെ ഏറ്റവുമധികം കൃത്യതയുള്ളതും മാരക പ്രഹരശേഷിയുള്ളതുമായ സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ; ബ്രഹ്‌മോസ് രാജ്യത്തിന്റെ ആയുധശേഖരത്തിൽ ഏറ്റവും ശക്തിയേറിയതും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്തതുമാണ് ബ്രഹ്‌മോസ്.
ഇന്ത്യയും റഷ്യയും സംയുക്തമായാണ് രാജ്യത്ത് ബ്രഹ്‌മോസ് നിർമ്മിക്കുന്നത്. ഇന്ത്യയിലെ ബ്രഹ്‌മപുത്ര, റഷ്യയിലെ മോസ്‌കോ എന്നീ നദികളുടെ പേരാണ് ബ്രഹ്‌മോസ് എന്ന നാമകരണത്തിന് പിന്നിൽ. സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന് ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയുണ്ട്. റഷ്യയുടെ തന്നെ ക്രൂയിസ് മിസൈലിനെ ആധാരമാക്കിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.
മുങ്ങിക്കപ്പലുകൾ, കപ്പലുകൾ, യുദ്ധവിമാനങ്ങൾ , എന്നിവിടങ്ങളിൽ നിന്നും വിക്ഷേപിക്കാനാവുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം. കരയിൽ നിന്ന് പ്രത്യേക ലോഞ്ചറുകൾ വഴി വിക്ഷേപിക്കാൻ കഴിയുന്ന ബ്രഹ്മോസ് മിസൈലുകളും ഇന്ത്യയ്‌ക്കുണ്ട്. ഉത്തർപ്രദേശിലെ മൂന്നിടങ്ങളിൽ കൂടി ബ്രഹ്മോസ് നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാനൊരുങ്ങുന്നു എന്നതാണ് ഈ സൂപ്പർ ആയുധത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത .
ലക്‌നൗ, കാൺപൂർ, ഝാൻസി എന്നിവിടങ്ങളിൽ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ഡിആർഡിഒ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ മിസൈലായ ബ്രഹ്‌മോസിന്റെ പുതിയ നിർമാണ യൂണിറ്റുകൾ രാജ്യം ആകംഷയോടെയാണ് കാത്തിരിക്കുന്നത്. മിസൈൽ നിർമ്മാണത്തിന് പുറമേ ഗവേഷണ വികസന പ്രവർത്തനങ്ങളും പുതുതായി സ്ഥാപിക്കുന്ന യൂണിറ്റുകളിൽ നടക്കും.
അടുത്ത മൂന്നു വർഷത്തിനുള്ളിൽ നൂറിലധികം ബ്രഹ്‌മോസ് മിസൈലുകൾ നിർമ്മിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതോടെ 10,000 പേർക്ക് നേരിട്ടും 5,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ഉത്തർപ്രദേശിനെ രാജ്യത്തിന്റെ പ്രധാന പ്രതിരോധ നിർമ്മാണ കേന്ദ്രമായി മാറ്റാനാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത്.
മിസൈൽ നിർമ്മാണ കേന്ദ്രം ആരംഭിക്കാൻ 200 ഏക്കർ ഭൂമിയാണ് സർക്കാർ ബ്രഹ്മോസ് എയറോസ്‌പേസിന് അനുവദിച്ചിരിക്കുന്നത്. 300 കോടി ചെലവ് വരുന്നതാണ് പദ്ധതി.ബ്രഹ്മോസ് മിസൈലിന്റെ വിവിധ ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി 200 ഓളം വ്യവസായ സംരംഭങ്ങളും ആരംഭിക്കും. ഇത് സംസ്ഥാനത്തെ വ്യവസായ മേഖലയ്‌ക്ക് കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments