ഭോപ്പാൽ : വിദ്യാർത്ഥികൾക്കുള്ള സിലബസിൽ ഖുറാൻ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് എംഎൽഎ. ഭോപ്പാലിലെ കോൺഗ്രസ് നേതാവായ ആരിഫ് മസൂദ് ആണ് പുതിയ വിദ്യാഭ്യാസ നയപ്രകാരം ഖുറാനും സിലബസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. സിലബസിൽ മഹാഭാരതം, രാമായണം, രാമചരിത മാനസ്, എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് മദ്ധ്യപ്രദേശ് സർക്കാരിന്റെ ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് കോൺഗ്രസ് ആവശ്യം ഉന്നയിച്ചത്.
രാമായണവും മഹാഭാരതവും ഉൾപ്പെടുത്തുന്നതോടൊപ്പം ഖുറാനും, ബൈബിളും, ഗുരു ഗ്രന്ഥ് സാഹിബും സിലബസിൽ കൂട്ടിച്ചേർക്കണം. എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്ന മതേതര രാജ്യമാണ് ഇന്ത്യ. ഇത് നടപ്പിലാക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കുന്നതോടൊപ്പം സർക്കാരിന്റെ നയം വ്യക്തമാക്കാനും സാധിക്കുമെന്ന് ആരിഫ് മസൂദ് പറഞ്ഞു.
മദ്ധ്യപ്രദേശിൽ സിലബസിൽ മഹാഭാരതം, രാമായണം, രാമചരിത മാനസ്, എന്നിവ ഉൾപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസമാണ് മദ്ധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചത്. യുവാക്കളിൽ ഇന്ത്യൻ സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ശ്രമമായിട്ടാണ് പുതിയ തീരുമാനം. രാമചരിത മനസ് ഒരു പ്രത്യേക മതത്തേ കുറിച്ച് പഠിപ്പിക്കുന്നതല്ലെന്നും അതിൽ ശാസ്ത്രവും, സംസ്കാരവും, സാഹിത്യവും, അടങ്ങിയിട്ടുണ്ടെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹൻ യാദവ് പറഞ്ഞത്. ഇതോടൊപ്പം ഉർദു ഗസലും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments