ഡെൽഹി: രാജ്യതലസ്ഥാനത്തുനിന്നും ഇന്നലെ പിടികൂടിയ ഭീകരരിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചാവേർ ബോംബ് സ്‌ഫോടനം നടത്താനുളള പരിശീലനവും ആയുധങ്ങളും നൽകിയത് പാകിസ്താൻ സൈനികരെന്ന് പിടിയിലായ തീവ്രവാദികളുടെ മൊഴി. ഡെൽഹി അടക്കമുള്ള അഞ്ച് വൻ നഗരങ്ങളിൽ സ്‌ഫോടനം നടത്താനും വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനുമായിരുന്നു ഇവരുടെ പദ്ധതി. ഇവർ തീവ്രവാദസംഘടനയിൽ ചേർത്തവർക്കായി രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ തിരച്ചിൽ തുടരുകയാണ്.
ദില്ലിയിൽ അറസ്റ്റിലായ ഭീകരരെ കുറിച്ച് അന്വേഷണം തുടങ്ങിയത് കേന്ദ്ര എജൻസിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ. സ്വാതന്ത്ര്യദിനാഘോഷ സമയത്ത് രാജ്യത്ത് ഭീകരാക്രമണം നടത്തുമെന്നായിരുന്നു സൂചന. നിതാന്ത ജാഗ്രതയിലായിരുന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റേയും കേന്ദ്ര ആഭ്യന്തരവകുപ്പിന്റേയും ഒത്തുചേർന്നുള്ള പ്രവർത്തനമാണ് പിന്നീട് ഫലം കണ്ടത്. ഡൽഹി പോലീസിന്റെ പ്രത്യേക വിഭാഗം തന്നെഭീകരർക്കായുള്ള വേട്ട ആരംഭിക്കുകയായിരുന്നു.
ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നാണ് ആറു ഭീകരരെ അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസുമായി ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.. ദില്ലി ജാമിയ നഗർ സ്വദേശി ഒസാമ, മുംബൈ സ്വദേശി മൊഹമ്മദ് ഷെയിഖ്, യുപി സ്വദേശികളായ മൂൽചന്ദ്, ഷീഷാൻ, അബൂബക്കർ, ജാവേദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ആർഡിഎക്‌സ് അടക്കം സ്‌ഫോടക വസ്തുക്കളും ബോംബ് നിർമ്മാണത്തിനുള്ള സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ആക്രമണം നടത്താൻ പാക് ചാരസംഘടനയായ ഐഎസ്‌ഐ ഇവർക്ക് പണം എത്തിച്ചതിന്റെ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഒസാമ , ജാവേദ് എന്നിവർക്ക് 15 ദിവസം പാക്കിസ്ഥാനിൽ പരിശീലനം കിട്ടിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ യുവാക്കളെ ഇവർ സംഘത്തിൽ ചേർത്തതായും കണ്ടെത്തിയിട്ടുണ്ട്. മസ്‌ക്കറ്റിൽ എത്തിയ രണ്ട് പേരും ബോട്ടുകളിൽ വിവിധ സംഘങ്ങൾക്കൊപ്പം പാക്കിസ്ഥാനിലെ ഗദ്വാർ തുറമുഖത്തിന് സമീപം എത്തിയെന്നും ഇവിടെ നിന്നും മറ്റൊരു കേന്ദ്രത്തിൽ പരിശീലനത്തിന് പോയയെന്നും ഭീകരർ മൊഴി നൽകി.
പരിശീലനം നൽകിയത് പാകിസ്താൻ സൈനികർ ആണെന്നും യൂണിഫോമിൽ തന്നെയാണ് അവർ എത്തിയതെന്നുമാണ് കണ്ടെത്തൽ. ഇവർക്കൊപ്പം ബംഗ്ലാദേശികളെന്ന് കരുതുന്ന 15 പേർ ഉണ്ടായിരുന്നുവെന്നും ഈ സംഘത്തിലെ ചിലർ ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു. രാജ്യം ഉത്സവ സീസണിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി നിതാന്ത ജാഗ്രതയിലായിരുന്നു സുരക്ഷാ ഏജൻസികൾ. ഇവരെ വലയിലാക്കാൻ കഴിഞ്ഞതിലൂടെ തീവ്രവാദികളുടെ വൻഭീകരാക്രമണ പദ്ധതിയാണ് കേന്ദ്ര ഏജൻസികൾ തകർത്തത്.
Comments