ബെംഗളൂരു: തോക്കിൽ നിന്ന് വെടിയുതിർത്ത് പതിനേഴ്കാരൻ സ്വയം ജീവനൊടുക്കി.ഇന്ന് രാവിലെയാണ് ഇന്ത്യൻ എയർഫോഴ്‌സ് ഹെഡ്ക്വാർട്ടേഴ്‌സ് ട്രെയിനിംഗ് കമാൻഡിനടുത്തുള്ള ബിഎംടിസി ബസ് സ്റ്റോപ്പിന് അടുത്ത് നിന്ന് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവിന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് കുട്ടി വെടിവെച്ചതെന്നും പോലീസ് സംശയിക്കുന്നു.ആർടി നഗറിലെ ഗംഗാനഗർ സ്വദേശി രാഹുൽ ബന്ദാരിയാണ് മരിച്ചത്.
ഇന്ന് രാവിലെ 5.30 ഓടെയാണ് ബിഎംടിസി ബസ് സ്റ്റോപ്പിന്റെ നടപ്പാതയിൽ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ചുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു വഴിയാത്രക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് രാഹുലിന്റെ തലയിൽ വെടിയേറ്റ മുറിവുണ്ടായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു ഒരു പിസ്റ്റൾ, പിസ്റ്റൾ ബാഗ്, ബെൽറ്റ്, മൊബൈൽ ഫോൺ എന്നിവ ശരീരത്തിനരികിൽ കിടക്കുന്നതായും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആർമി പബ്ലിക് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ് രാഹുൽ. റിട്ടയേർഡ് ആർമി ഓഫിസർ ഹവൽദാർ ഭഗത് സിംഗിന്റെ മകനാണ്.മാതാപിതാക്കൾക്കും മൂത്ത സഹോദരിക്കും ഒപ്പം ഗംഗാനഗറിലെ ഒരു വാടക വീട്ടിലാണ് രാഹുൽ താമസിച്ചിരുന്നത്.
രാഹുൽ സ്വയം വെടിവെച്ചതാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ഡപ്യൂട്ടി പോലീസ് കമ്മീഷണർ എംഎൻ അനുചേതും വ്യക്തമാക്കി.
രാവിലെയും രാത്രിയും പഠനത്തിന് ശേഷം സമ്മർദ്ദം അനുഭവപ്പെടുമ്പോഴെല്ലാം രാഹുൽ നടക്കാൻ പോകുമായിരുന്നു.രാവിലെ നടക്കാൻ ഇറങ്ങിയോയെന്ന് അറിയാൻ ഫോണിൽ വിളിച്ചെങ്കിലും കോളുകൾ സ്വീകരിച്ചില്ല. പിസ്റ്റൾ ഉപയോഗിക്കാൻ കുട്ടിയെ പരിശീലിപ്പിച്ചിരുന്നതായും മാതാപിതാക്കൾ പറഞ്ഞതായി പോലീസ് അറിയിച്ചു.
ഉത്തരാഖണ്ഡ് സ്വദേശികളായ ഈ കുടുംബം രണ്ട് വർഷമായി ബെംഗളൂരുവിലാണ് താമസിക്കുന്നത്. കുട്ടിയ്‌ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പഠനത്തിൽ മിടുക്കനായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Comments