പെൻസിൽവാനിയ: ജോ ബൈഡനെ താലിബാൻ ഭീകരനായി ചിത്രീകരിച്ച് പെൻസിൽവാനിയയിൽ പരസ്യബോർഡുകൾ. ‘താലിബാനെ വീണ്ടും മഹത്തരമാക്കുക’ എന്ന പരസ്യവാചകം പരിഹാസ രൂപത്തിലെഴുതിയാണ് ബൈഡനെതിരെ ഫ്ലക്സ് ഉയർന്നത്. യുഎസ് സൈന്യം നാട്ടിൽ തിരിച്ചെത്തി ഏതാനും ആഴ്ചകൾക്കുശേഷമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ചിത്രങ്ങൾ വെച്ചുള്ള ഫ്ലക്സുകൾ പെൻസിൽവാനിയയിൽ പ്രത്യക്ഷപ്പെട്ടത്.
‘ താലിബാനെ മഹത്തരമാക്കുക ‘ എന്ന മുദ്രാവാക്യവും പരിഹാസ്യ രൂപേണ ഫ്ലക്സിൽ എഴുതിയിട്ടുണ്ട്. ഏകദേശം ഒരു ഡസനോളം ഫ്ലക്സുകളാണ് പെൻസിൽവാനിയയിൽ ഉയർന്നത്.ഏകദേശം 15 ആയിരം ഡോളർ ഫ്ലക്സുകൾക്കായി ചെലവഴിച്ചതായും ചില മാദ്ധ്യമവാർത്തകൾ വിരൽ ചൂണ്ടുന്നു.
പരസ്യബോർഡുകൾക്ക് പിന്നിൽ മുൻ പെൻസിൽവാനിയ സെനറ്റർ സ്കോട്ട് വാഗ്നറുടെ കൈയുണ്ടെന്നാണ് സൂചന. അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുള്ള ബൈഡന്റെ തീരുമാനം അഫ്ഗാനിസ്ഥാനെ ശിലായുഗത്തിലേക്ക് തിരിച്ചയച്ചെന്ന് സ്കോട്ട് വാഗ്നർ പരസ്യമായി പ്രസ്താവിച്ചിരുന്നു. അമേരിക്കക്കാരുടെ രോഷത്തിന്റെ പ്രകടനമാണ് ഈ പരസ്യബോർഡെന്നും യോർക്ക് ഡെയ്‌ലി റെക്കോർഡിൽ വാഗ്നർ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിൽ നിന്ന് പിൻമാറാനുള്ള ബൈഡന്റെ തീരുമാനം അമേരിക്കയിലെ യോദ്ധാക്കൾക്ക് മാനസികമായി നിരാശയുണ്ടാക്കിയതായും വാഗ്നർ പറഞ്ഞു.
തിരഞ്ഞെടുപ്പ് വേളയിൽ ‘അമേരിക്കയെ വീണ്ടും മികച്ചതാക്കൂ’ എന്ന ട്രംപിന്റെ മുദ്രാവാക്യത്തെയാണ് ഫ്ലക്സിൽ വാഗ്നർ കടമെടുത്തത്. കയ്യിൽ ഒരു റോക്കറ്റ് ലോഞ്ചറുമായി താലിബാൻ ഭീകരനായാണ് ബൈഡനെ ചിത്രീകരിച്ചത്. അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം അഫ്ഗാനിസ്ഥാന്റെ ദുരവസ്ഥയ്‌ക്ക് വഴി തെളിച്ചു എന്ന സന്ദേശമാണ് ഫ്ലക്സ് പ്രചാണത്തിലൂടെ നൽകാൻ ഉദ്ദേശിച്ചത്. ആഗോള സാഹോദര്യത്തിന് പോലും ജോ ബൈഡന്റെ തീരുമാനം നാണക്കേടുണ്ടാക്കിയെന്നും വാഗ്നർ പറഞ്ഞു.
അഫ്ഗാനിസ്താനിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ രണ്ട് പതിറ്റാണ്ടുകളായി യുഎസ് പ്രതിരോധം നടത്തുകയാണ്. ഭീകരതയ്‌ക്കെതിരെ അഫ്ഗാൻ മണ്ണിൽ യുഎസ് നടത്തിയ പോരാട്ടം ചെറുതല്ല. എന്നാൽ ഈ വർഷം ഓഗസ്റ്റിൽ യുഎസ് സൈന്യം അഫ്ഗാനിൽ നിന്ന് പൂർണ്ണമായും മടങ്ങി.ഇതോടെയാണ് താലിബാൻ ഭീകരർ അഫ്ഗാൻ പിടിച്ചെടുത്തത്.















